anuja

ഉത്തർപ്രദേശിലെ ഹാഥ്രസിൽ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ പീഡനക്കേസിലെ പ്രതി തന്നെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപികയായ ഡോ. അനുജ ജോസഫ്. ആരോട് ലൈംഗിക അതിക്രമം കാട്ടിയാലും ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നവർ ഉള്ളിടത്തോളം കാലം ഈ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്നും തെറ്റ് ചെയ്തവരെ തലയുയർത്തി നടക്കാൻ അനുവദിക്കുന്ന നിയമസംവിധാനം നിലനിൽക്കുമ്പോൾ ഇതിൽഅപ്പുറമുള്ള കാര്യങ്ങൾ നടക്കുമെന്നും അനുജ രൂക്ഷമായി വിമർശിക്കുന്നു.

തന്റെ അച്ഛനെ കൊല ചെയ്തവരിൽ നിന്നും രക്ഷനേടാൻ തോക്ക് അനുവദിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതും അച്ഛന്റെ ശവമഞ്ചം പെൺകുട്ടി ചുമന്നതും വാർത്തയായിരുന്നു. ലൈംഗിക പീഡനത്തിലെഇരയുടെ അച്ഛൻ പ്രതിയാൽ കൊല ചെയ്യപ്പെട്ട സംഭവത്തോടെ ഹാഥ്രസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2020 സെപ്തംബർ 14ന് ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ഹാഥ്രസിൽ പീഡനത്തിനിരയായി മരിച്ചതും തുടർന്ന് ഇരയുടെ മൃതദേഹം യുപി പൊലീസ് തിടുക്കപ്പെട്ട് ദഹിപ്പിച്ചുകളഞ്ഞതും രാജ്യമൊട്ടാകെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.

victim

കുറിപ്പ് ചുവടെ:

'എന്തു ചെറ്റത്തരം കാണിച്ചാലും സാരമില്ല, ഇതു ഭാരതമാണ്, ഇവിടിങ്ങനാ, ഇതൊക്കെ ഇവിടെ നടക്കും. പെണ്ണിന്റെ മാനത്തിന് വില കൊടുക്കാത്ത ആർഷ സംസ്‍കാരം. സംസ്‍കാരശൂന്യത വെളിപ്പെടുത്തുന്ന സംഭവങ്ങൾ ദിനംപ്രതി അരങ്ങേറുമ്പോഴും നമ്മൾ ഇവിടെ ഭാരതത്തിന്റെ പൈതൃകവും അതിലുപരി സംസ്‍കാരവും പറഞ്ഞിരിക്കും. ഉത്തർപ്രദേശിലെ ഹാഥ്രസ് ജില്ലയിൽ പെൺകുട്ടികൾ നേരിടുന്ന അരക്ഷിതാവസ്ഥ മുൻപും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പീഡിപ്പിച്ചാലും കത്തിച്ചാലുമൊന്നും ഇവിടാർക്കും ഒരു പ്രശ്നവുമില്ലെന്ന തോന്നൽ ഉള്ളിടത്തോളം ഈ അവസ്ഥക്ക് ഒരു മാറ്റവും വരില്ല.

കുറ്റവാളികൾക്ക് എന്തും ചെയ്യാമെന്ന ധാർഷ്ട്യം, അതു വെല്ലുവിളിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയെ ആണെന്നതും ഓർക്കുക. ഹാഥ്രസ് ജില്ലയിൽ, പെൺകുട്ടിയെ അപമാനിച്ച പ്രതി, തുടർന്ന് അവളുടെ പിതാവിനെ കൊലപ്പെടുത്തുന്നു. പിതാവിന്റെ മൃതശരീരവും ചുമലിൽ വഹിച്ചു ശവസംസ്കാരചടങ്ങുകൾക്കായി മുന്നോട്ടു നടക്കുന്ന ആ പെൺകുട്ടിയുടെ ചങ്കു തകർന്ന മുഖമാണ് ഇന്നു ആർഷ സംസ്കാരം അവകാശപ്പെടുന്ന നമ്മുടെ രാഷ്ട്രത്തിനു മേൽ കരിനിഴൽ പടർത്തുന്നത്.

anuja2

Please give me justice, എന്നുറക്കെ കരയുന്ന ആ പെൺകുട്ടി വിരൽ ചൂണ്ടുന്നതും സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വ്യവസ്ഥക്ക് നേരെ അല്ലേ? എന്തു തെറ്റു ചെയ്താലും തല ഉയർത്തി നടക്കാൻ അനുവദിക്കുന്ന നിയമസംവിധാനം ഉള്ള നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കുമെന്നതിൽ സംശയമില്ല. തെറ്റു ആരു ചെയ്താലും ന്യായീകരിക്കാൻ നടക്കുന്നവരെ, നാളെ നിങ്ങളുടെ കുടുംബത്തിലും ഇതൊന്നും നടന്നു കൂടായ്കയില്ല, നിയമം സംരക്ഷിക്കപ്പെടണം. അതിനു സന്നദ്ധരായ നിയമപാലകരും, ജനസേവകരുമുള്ള ഭാരതം വിദൂര സ്വപ്നമായി ഇന്നും അവശേഷിക്കുന്നു. നീതിക്കു വേണ്ടിയുള്ള രോദനങ്ങൾ ഒരു വശത്തു,മറുവശത്തു നമ്മുടെ രാജ്യം (അഭിമാനം) എന്ന അവകാശവാദത്തിലും, നമ്മൾ ഇനിയും മുന്നോട്ട്.'