
കൊച്ചി:മെട്രോമാൻ ശ്രീധരന്റെ നേതൃത്വത്തിൽ പാെളിച്ചുപണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല.ഡി എംആർസി ഉദ്യോഗസ്ഥർ പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു.
ഇടപ്പള്ളി ഭാഗത്തുനിന്ന് മന്ത്രി ജി സുധാകരൻ ആദ്യയാത്രക്കാരനായി. സി പി എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പാലം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിന് മന്ത്രി ഇ ശ്രീധരനെ അഭിനന്ദിക്കുകയും ചെയ്തു. പാലം വേഗത്തിൽ പൂർത്തിയാക്കാനായത് ഇ ശ്രീധരൻ, ഡി എം ആർ സി ഊരാളുങ്കൽ എന്നിവരുടെ കൂട്ടായ്മയുടെ വിജയമാണെന്നായിരുന്ന അദ്ദേഹം പറഞ്ഞത്.സർക്കാരിന് അഭിവാദ്യമർപ്പിച്ച് സി പി എം പ്രവർത്തകർ പാലത്തിലൂടെ ബൈക്ക് റാലി നടത്തി. ഇതിന് പിന്നാലെ ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബി ജെ പി പ്രവർത്തകരുടെ പ്രകടനവുമുണ്ടായിരുന്നു.
2016 ഒക്ടോബർ 12ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. പിയർ ക്യാപ്പുകളിലും വിളളൽ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കുമാണ്. കേരളത്തിന്റെ പഞ്ചവടിപാലമായി മാറിയ പാലം വീണ്ടും തുറക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്നതും ശ്രദ്ധേയമാണ്. പാലത്തിന്റെ അവസാന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡി എം ആർ സിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമ്മിച്ചത്.