
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പശ്ചിമ ബംഗാൾ മറ്റൊരു കാശ്മീരാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ശനിയാഴ്ച ബെഹാലയിലെ മുചിപാടയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി ഇല്ലായിരുന്നുവെങ്കിൽ ഇതൊരു ഇസ്ലാമിക രാജ്യമാകുമായിരുന്നു. നമുക്ക് ബംഗ്ലാദേശിൽ ജീവിക്കേണ്ടി വരുമായിരുന്നു - സുവേന്ദു പറഞ്ഞു. അതേസമയം, സുവേന്ദുവിന്റെ കാശ്മീർ പരാമർശത്തിനെതിരെ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള രംഗത്തെത്തി. നിങ്ങളെ പോലുള്ള ബി.ജെ.പിക്കാരെ സംബന്ധിച്ചിടത്തോളം 2019 ആഗസ്റ്റ് 19ന് ശേഷം കാശ്മീർ സ്വർഗമായല്ലോ. അപ്പോൾ പിന്നെ ബംഗാൾ കാശ്മീരായാൽ എന്താണ് കുഴപ്പം? എന്തായിരുന്നാലും ബംഗാളികൾക്ക് കാശ്മീർ ഇഷ്ടമാണ്. ഒരുപാടു പേർ ഇവിടം സന്ദർശിക്കാറുമുണ്ട്. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ വിവേകശൂന്യമായ പരാമർശത്തിന് മാപ്പ് നൽകുകയാണ് - ഒമർ പറഞ്ഞു. മമതയുടെ അടുത്ത അനുയായിയും ആയിരുന്ന സുവേന്ദു 2020 ഡിസംബറിലാണ് ബി.ജെ.പിയിൽ ചേർന്നത്.