
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥി നിർണയ പട്ടിക ചുരുക്കാത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്‌തി. സംസ്ഥാന ഘടകത്തിന്റെ സാദ്ധ്യത പട്ടികയിൽ ഓരോ മണ്ഡലത്തിലും രണ്ട് മുതൽ അഞ്ച് വരെ പേരാണ് ഇടം പിടിച്ചിട്ടുളളത്. ഇതാണ് ഹെക്കമാൻഡിനെ ചൊടിപ്പിച്ചത്.
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീൽ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. സ്ഥാനാർത്ഥി പട്ടിക ചുരുക്കി വൈകുന്നേരത്തെ സ്ക്രീനിംഗ് കമ്മിറ്റിക്കെത്താനാണ് ഹൈക്കമാൻഡ് ഇപ്പോൾ കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുക. 92 സീറ്റുകളിലെ അന്തിമ പട്ടികക്കായിരിക്കും രൂപം നൽകുക. ചർച്ചയിൽ രാഹുൽഗാന്ധിയും പങ്കെടുക്കും.
സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നോടിയായി എ.കെ ആന്റണിയുമായി കേരളനേതാക്കൾ എ കെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തും. എല്ലാ സിറ്റിംഗ് എം എൽ എമാർക്കും നിലവിലെ സീറ്റ് നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ സി ജോസഫിന്റെ ഇരിക്കൂർ മണ്ഡലത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇരിക്കൂറിന് പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പളളിയോ വേണമെന്നാണ് കെ സി ജോസഫ് മുന്നോട്ട് വയ്‌ക്കുന്ന ഡിമാൻഡ്. അതേസമയം, കെ സി ജോസഫിന് സീറ്റ് നൽകരുതെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിന് ഇവർ പരാതി നൽകിയിട്ടുണ്ട്.