-ambani-house

മുംബയ്: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നാണ് അന്വേഷണം എൻ ഐ എ ഏറ്റെടുത്തത്.

കഴിഞ്ഞ മാസം 25നാണ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കളുമായി സ്‌കോർപിയോ കാർ കണ്ടെത്തിയത്. ഇരുപത് ജലാറ്റിൻ സ്റ്റിക്കുകളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ മോഷ്‌ടിക്കപ്പെട്ടതാണെന്നാണ് മുംബയ് പൊലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്‌റോലി മുലുന്ദ് പാലത്തിന് സമീപത്ത് നിന്നാണ് കാർ മോഷ്‌ടിക്കപ്പെട്ടത്.

ഹിരേൺ മൻസുഖ് എന്നയാളുടേതാണ് കാർ. ഇയാളെ കഴിഞ്ഞ വ്യാഴാഴ്‌ച താനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കുന്നത്.