meghan

ന്യൂയോര്‍ക്ക്: രാജകുടുംബം പുലര്‍ത്തുന്ന വര്‍ണവിവേചനത്തെ കുറിച്ചും അതു മൂലം താനനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷത്തെ കുറിച്ചും തുറന്നുപറഞ്ഞ് മേഗന്‍ മാർക്കലിൻ. അമേരിക്കൻ ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഗൽ ഇക്കാര്യം അറിയിച്ചത്. ഇത് തന്നെ മാനസിക സംഘർഷത്തിലാക്കിയെന്നും ഒരുഘട്ടത്തിൽ ആത്മഹത്യവരെ ചിന്തിച്ചെന്നും മേഗൻ പറഞ്ഞു.

പിറക്കാനിരുന്ന തന്റെയും ഹാരി രാജകുമാരന്റെയും കുഞ്ഞിന്റെ നിറത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചര്‍ച്ചകള്‍ രാജകുടുംബത്തിലുണ്ടായിരുന്നു. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമായതിനാലാണ് ഇത്തരമൊരു ആശങ്ക രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നതിന് കാരണം. 2019 മേയിലാണ് മേഗന്‍ മകന്‍ ആര്‍ച്ചിയ്ക്ക് ജന്മം നല്‍കിയത്.

ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന കാര്യങ്ങള്‍ ഹാരി തന്നെയാണ് തന്നോട് പങ്കു വെച്ചതെന്നും മേഗന്‍ പറഞ്ഞു. 2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച് മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് ആത്മസുരക്ഷക്കായി സാമൂഹികമാദ്ധ്യമങ്ങള്‍ ഉപേക്ഷിച്ചു.

തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കാൻ മെഡിക്കൽ സഹായം ആവശ്യപ്പെട്ടപ്പോൾ അത് നിഷേധിക്കപ്പെട്ടുവെന്നും പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള വ്യക്തിപരമായകാര്യങ്ങൾ പോലും അപ്രാപ്യമായിത്തീര്‍ന്നതായും മേഗന്‍ സൂചിപ്പിച്ചു. വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തില്‍ ഹാരിയും മേഗനും വെളിപ്പെടുത്തി. വിവാഹത്തില്‍ നിന്ന് ഹാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നതായി റോയൽസ് അറ്റ് വാർ എന്ന പുസ്തകത്തിലൂടെ മേഗന്‍ വെളിപ്പെടുത്തിയിരുന്നു.