shafi-parambil

പാലക്കാട്: വിമത ഭീഷണി ഉയർന്ന പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചന. പാലക്കാട് സീറ്റ് കോൺഗ്രസിന് നഷ്‌ടപ്പെടുത്തുന്നതിലേക്ക് വിമത നീക്കങ്ങളെത്തിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതോടൊപ്പം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ വലിയ തോതിൽ ഷാഫിക്ക് ഇല്ലെന്നുളളതും നേതൃത്വം പരിഗണിക്കുന്നു.

പാലക്കാട് മണ്ഡലത്തിലെ സാദ്ധ്യതപട്ടികയിൽ വിമത നീക്കം നടത്തിയ എ വി ഗോപിനാഥും ഉൾപ്പെട്ടിട്ടുണ്ട്. ഗോപിനാഥ് ഉയർത്തിയ വിമത ഭീഷണിക്കിടെയാണ് സംസ്ഥാന നേതൃത്വം പാലാക്കാട് സീറ്റിൽ പുനരാലോചന നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം, സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന നിലപാടിലാണ് ഗോപിനാഥ്.

സ്ഥാനർത്ഥി നിർണയത്തിനുളള സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ഡൽഹിയിൽ ചേരും. സംസ്ഥാനത്ത് നിന്നുളള എം പിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുക. ഇതനുസരിച്ച് കോൺഗ്രസ് എം പിമാർ തങ്ങളുടെ നിർദേശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റിയ്‌ക്ക് മുന്നിൽ വച്ചിട്ടുണ്ട്.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രദേശിക തലത്തിൽ ഉയർന്ന തർക്കങ്ങളും എതിർപ്പുകളും തളളി കോന്നിയിൽ റോബിൻ പീറ്ററിനായി അടൂർ പ്രകാശ് എം പി ഇടപെട്ടു. കോന്നി ഉപതിരഞ്ഞെടുപ്പിൽ തന്റെ നിർദ്ദേശം തളളിയതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെയാണ് സ്ഥലം എം പി കൂടിയല്ലാത്ത അടൂർ പ്രകാശിന്റെ നിർദേശം.

തൃശൂരിൽ മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പദ്മജയെ മത്സരിപ്പിക്കണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ ആരെയും നിർദേശിച്ചിട്ടില്ല. കാസർകോടുളള സ്ഥാനാർത്ഥികളെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ ഉണ്ണിത്താൻ സ്വീകരിച്ചത്.