
ന്യൂഡൽഹി: ജനങ്ങൾക്കിടയിൽ സി പി എമ്മും ബി ജെ പിയും പുകമറ സൃഷ്‌ടിക്കുന്നുവെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മുഖ്യമന്ത്രി മലർന്ന് കിടന്ന് മേലോട്ട് തുപ്പുകയാണ്. പിണറായിയുടേയും അമിത്‌ഷായുടേയും പ്രസംഗങ്ങൾ എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്നും മുല്ലപ്പളളി ആരോപിച്ചു.
കോവളത്തെ സി പി എം ഓഫീസ് ബി ജെ പി ഓഫീസ് ആയതിൽ മുഖ്യമന്ത്രി ഉത്തരം പറയണം. കോൺഗ്രസ് മുക്ത കേരളമാണ് ബി ജെ പിയും സി പി എമ്മും ലക്ഷ്യമിടുന്നത്. സ്വർണക്കടത്തിലെ ദുരൂഹ മരണം അമിത് ഷാ എന്തിന് മറച്ചുവച്ചുവെന്ന് പറയണം. ശംഖുംമുഖത്ത് ഞാൻ പ്രസംഗിക്കാം, പിറ്റേ ദിവസം താങ്കൾ ഒരു വലിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കണമെന്ന് അമിത് ഷാ പിണറായിയോട് പറഞ്ഞതായും മുല്ലപ്പളളി ആരോപിച്ചു.
ആളുകളെ കബളിപ്പിക്കാനാണ് അമിത് ഷായും പിണറായിയും നാടകം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സ്വർണക്കടത്ത് അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് അമിത് ഷാ പറയണം. അമിത് ഷാ മാലാഖ ചമയേണ്ട. അദ്ദേഹത്തിന്റെ ഗിരി പ്രസംഗമൊന്നും കേരളത്തിൽ ചിലവാകാൻ പോകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. ജനങ്ങൾക്ക് ചോദ്യങ്ങളല്ല ഉത്തരമാണ് വേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
അവസരവാദികൾ കോൺഗ്രസ് വിട്ടുപോകും. അത് വടവൃക്ഷത്തിലെ ഇലകൾ കൊഴിയും പോലെയാണ്. നേമത്ത് ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർത്തുമെന്നും മുല്ലപ്പളളി വ്യക്തമാക്കി. അഭിപ്രായ സർവേകൾ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് നടത്തുന്നത്. അതിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിൽ പാലക്കാട് തന്നെ മത്സരിക്കും. കെ പി സി സി അദ്ധ്യക്ഷൻ മത്സരിക്കില്ല. എം പിമാർക്ക് ഇളവ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.