covaxin

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണെന്ന് തെളിഞ്ഞതായി രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോർട്ട്. മെഡിക്കൽ പ്രസിദ്ധീകരണമായ ലാൻസെ‌റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് നിർണായകമായ ഈ വിവരമുള‌ളത്. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗത്തിനായി ജനുവരി മാസത്തിലാണ് കൊവാക്‌സിന് രാജ്യത്ത് അനുമതി നൽകിയത്.

രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെ വിലയിരുത്തി വാക്‌സിന്റെ ഫലപ്രാപ്‌തി മനസ്സിലാക്കാനാകില്ലെന്നും എന്നാൽ വാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതുമാണെന്ന് ലാൻസെ‌റ്റ് അറിയിച്ചു. കൊവാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണ റിപ്പോർട്ട് വളരെ നല്ല വാർത്തയാണെന്ന് അമേരിക്കയിലെ വിവിധ സർവകലാശാല സാംക്രമിക രോഗ പഠന വിഭാഗ മേധാവികൾ പ്രതികരിച്ചു. കൊവാക്‌സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങളെക്കാൾ മികച്ചതാണ് രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെന്ന് ലാൻസെ‌റ്റ് അധികൃതർ പറയുന്നു.

12 മുതൽ 18 വയസുവരെയുള‌ളവരിലും 55 നും 65നുമിടയിൽ പ്രായമുള‌ളവരിലുമാണ് പഠനം നടത്തിയത്. കുട്ടികളിലും 65 വയസിന് മുകളിലുള‌ള പ്രായമായവരിലും വാക്‌സിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ കൂടുതൽ പഠനങ്ങൾ വേണ്ടിവരുമെന്നും ലാൻസെ‌റ്റ് അധികൃതർ അറിയിച്ചു. മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊവാക്‌സിൻ സ്വീകരിച്ച് ജനങ്ങളിൽ കൊവാക്‌സിനെ കുറിച്ചുള‌ള ആശങ്കകൾ അക‌റ്റാൻ മുന്നോട്ട് വന്നിരുന്നു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലം പുറത്തുവന്നപ്പോൾ 81 ശതമാനം ഫലപ്രദമാണെന്നാണ് വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് പറയുന്നത്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള‌ളു.