
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് വാഗ്ദാനം നൽകിയതായി വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. ഇ ഡി കസ്റ്റഡിയിലിരുന്നപ്പോൾ സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോളുടെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്‌നയുടെ ശബ്‌ദരേഖ ചോർന്നതിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് റെജിമോൾ മൊഴി നൽകിയത്.
ഓഗസ്റ്റ് 13ന് രാത്രി വളരെ വൈകി സ്വപ്‌നയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ വലിയ സമ്മർദ്ദം ഇ ഡി ഉദ്യോഗസ്ഥർ ചെലുത്തിയെന്നാണ് മൊഴിയിൽ പറയുന്നത്.
ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം ശിവശങ്കർ നൽകിയതാണെന്നും ശിവശങ്കറിന് ഈ പണം മുഖ്യമന്ത്രി നൽകിയതാണെന്നും പറയണമെന്ന് ഇ ഡി ഡി വൈ എസ് പി രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടതായും റെജിമോളുടെ മൊഴിയിൽ പറയുന്നു. ഇത്തരത്തിൽ മൊഴി നൽകിയാൽ കേസിൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനം ഇ ഡി ഉദ്യോഗസ്ഥർ നൽകിയെന്നും പ്രത്യേക അന്വേഷണ സംഘത്തിന് റെജിമോൾ മൊഴി നൽകിയിട്ടുണ്ട്.