
പൊന്നാനി: സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ച പൊന്നാനിയിൽ ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് സി.പി.എം മണ്ഡലം കമ്മിറ്റിയിലും ആവശ്യമുയർന്നു. എന്നാൽ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ല. തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി നിർദ്ദേശിക്കുകയായിരുന്നു. നിർദ്ദേശം യോഗം അംഗീകരിച്ചതോടെ പി. നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയായേക്കും.
സി.പി.എം നിശ്ചയിച്ച സ്ഥാനാർത്ഥി നന്ദകുമാറും പ്രവർത്തകർ ആവശ്യപ്പെട്ട സ്ഥാനാർത്ഥി സിദ്ദിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ ചേരേണ്ടിയിരുന്ന യോഗം മാറഞ്ചേരി ലോക്കൽ സെക്രട്ടറി വി.വി. സുരേഷിന്റെ വീട്ടിലാണ് നടന്നത്. പാർട്ടി ഓഫീസിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് യോഗം ഓഫീസിൽ നിന്ന് മാറ്റിയത്.
രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനം സി.പി.എം നടപ്പിലാക്കാൻ തീരുമാനിച്ചതോടെയാണ് പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണന് ഇത്തവണ അവസരം നഷ്ടപ്പെട്ടത്. എന്നാൽ പകരം കണ്ടെത്തിയ സ്ഥാനാർത്ഥി നന്ദകുമാറിനെ വേണ്ടെന്നും സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ട് പൊന്നാനിയിലെ സി.പി.എം പ്രവർത്തകരും പ്രാദേശിക നേതാക്കളും രംഗത്തെത്തുകയായിരുന്നു.