
ന്യൂഡൽഹി: ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണിയെ സമർത്ഥമായി നേരിടുന്നതിന് ഇന്ത്യ അമേരിക്കയിൽ നിന്ന് ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോണുകൾ വാങ്ങുന്നു. മുപ്പത് ഡ്രോണുകൾ വാങ്ങാനാണ് കേന്ദ്രം അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്. സാന്റിയാഗോ ആസ്ഥാനമായ ജനൽ ആറ്റോമിക് നിർമ്മിക്കുന്ന എംക്യു-9 ബി പ്രിഡേറ്റർ ഡ്രോണുകളാണ് വാങ്ങുന്നത്. മൂന്ന് ബില്യൺ ഡോളറാണ് ഇതിന് ചെലവുവരുന്നത്. അടുത്തമാസത്തോടെ കരാറിന് അംഗീകാരം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ നിർമ്മിത ഡ്രോണുകൾ കൂടി എത്തുന്നതോടെ ഇന്ത്യൻ സൈന്യം ഒന്നുകൂടി ശക്തമാകും. മോദി സർക്കാർ സൈനിക നവീകരണത്തിനായി 250 ബില്യൺ ഡോളർ ചെലവഴിക്കാൻ തീരുമാനിച്ചിരുന്നു. 10വർഷം കൊണ്ടാണ് ഇത്രയു തുക ചെലവിടുന്നത്. ഇതിന്റെ ഭാഗമായാണ് ഡ്രോണുകൾ വാങ്ങുന്നത്. മറ്റന്നാൾ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടത്തുന്ന ചർച്ചയിൽ ഡ്രോണുകളുടെ കാര്യവും ഉയർന്നുവന്നേക്കും. അമേരിക്കൻ പ്രതിരോധ സെക്രട്ടറി അടുത്തമാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. കരാറിന്റെ ഭാഗമാണ് ഇതും എന്നാണ് അറിയുന്നത്.
48 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിവുള്ളതാണ് എംക്യു-9 ബി ഡ്രോണുകൾ. ഇവയ്ക്ക് 1700 കിലോ ഭാരം വഹിക്കാനും കഴിയും. മണിക്കൂറിൽ 388 കിലോമീറ്റർ വേഗത്തിൽ പറക്കാനാകുന്ന ഇവക്ക് 40,000 അടി വരെ ഉയരത്തിലെത്താനാകും.ഇന്ധനം നിറയ്ക്കാതെ 48.2 മണിക്കൂർ നിറുത്താതെ പറന്ന് എംക്യു-9 ബി ഡ്രോണുകൾ റെക്കോഡിട്ടിരുന്നു. രണ്ട് ദിവസം നിറുത്താതെ പറന്ന് ശേഷിക്കുന്ന ഇന്ധനവുമായാണ് ഇവ ഭൂമിയിൽ തിരിച്ചെത്തിയത്. പ്രധാനമായും ഭീകരവാദികളെ നേരിടുന്നതിനാണ് അമേരിക്കൻ സൈന്യം എംക്യു-9 ബി ഡ്രോണുകളെ ഉപയോഗിക്കുന്നത്. ഇതേ ഡ്രോണിന്റെ മറ്റൊരു രൂപമായ സീ ഗാർഡിയൻ സമുദ്ര, സമുദ്രതീര നിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.
.
അതിർത്തിപ്രദേശങ്ങളിൽ ഉൾപ്പടെ ചെറു നീക്കങ്ങൾ ഉണ്ടായാൽ പോലും കണ്ടെത്താൻ ഇവയ്ക്ക് കഴിയും. ഇന്ത്യൻ മഹാസമുദ്രത്തിലും അതിർത്തി പ്രദേശങ്ങളിലുമാവും ഇവയെ കൂടുതൽ നിയോഗിക്കുക. യുദ്ധക്കപ്പലുകളെ ഉൾപ്പടെ നിരീക്ഷിച്ച് ഉടനടി നടപടികൾ കൈക്കൊള്ളാൻ സൈന്യത്തിനെ പ്രാപ്തരാക്കും. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ആവശ്യമെങ്കിൽ അവർക്കതിരെ ആയുധം പ്രയോഗിക്കാനും ഇവയ്ക്ക് കഴിയും.