horse

മുംബയ്: കളക്ടറേറ്റിന്റെ ഓഫീസ് പരിസരത്ത് തന്റെ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്

മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥൻ ജില്ലകളക്ടർക്ക് അപേക്ഷ നല്കി. വാഹനം പാർക്ക് ചെയ്യാൻ അപേക്ഷ നല്കുന്നതെന്തിനെന്ന് അമ്പരക്കേണ്ട. കാരണം ഈ വാഹനം അത്ര സാധാരണമല്ല.

നട്ടെല്ലിനേറ്റ പ്രശ്നം മൂലം ഇരുചക്ര വാഹനം ഉപയോഗിക്കാൻ കഴിയാത്തതിനാൽ, ഓഫീസിലെത്താൻ കുതിരപ്പുറത്തേറിയാണ് വരുന്നതെന്നും അതിനാൽ കളക്ടറേറ്റ് പരിസരത്ത് കുതിരയെ കെട്ടിയിടാൻ അനുവദിക്കണമെന്നുമാണ് നന്ദേഡ് കളക്ടർ ഓഫീസിലെ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം വിഭാഗത്തിൽ അസിസ്റ്റന്റ് ഓഡിറ്ററായി ജോലി ചെയ്യുന്ന സതീഷ് ദേശ്‌മുഖിന്റെ ആവശ്യം.

'എന്റെ സുഷുമ്‌നാ നാഡിയിൽ ചില പ്രശ്നങ്ങളുണ്ട്, അതിനാൽ എനിക്ക് ഓഫീസിലെത്താൻ ഇരുചക്ര വാഹനം ഉപയോഗിക്കാൻ കഴിയില്ല. കൃത്യസമയത്ത് ഓഫീസിലേക്ക് വരുന്നതിന് ഒരു കുതിരയെ വാങ്ങാൻ ഞാൻ തീരുമാനിച്ചു. ഒരു കുതിരയെ കളക്ടറേറ്റിന്റെ പരിസരത്ത് കെട്ടാൻ എന്നെ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, 'ദേശ്‌മുഖ് തന്റെ അപേക്ഷിയിൽ എഴുതി. സതീഷിന്റെ അപേക്ഷയിൽ നടപടി എടുക്കാൻ മെഡിക്കൽ അധികൃതരുമായി ഡെപ്യൂട്ടി കളക്ടർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.

തുടർന്ന് ഡോക്ടർ ശങ്കർറാവു ചവാൻ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡീൻ, നന്ദേഡ് ജില്ലാ കളക്ടർ വിപിൻ ഇടാങ്കർക്ക് നൽകിയ മറുപടിയിൽ കുതിര സവാരി ചെയ്താൽ സതീഷ് ദേശ്‌മുഖിന്റെ നട്ടെല്ലിനേറ്റ പ്രശ്നം കൂടുതൽ വഷളാവും എന്നറിയിച്ചു.

'കുതിരസവാരി നടത്തുമ്പോൾ വ്യക്തിക്ക് കൂടുതൽ അനക്കം സംഭവിക്കും,' എന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്ന് അന്നേദിവസം വൈകിട്ട് കാരണം വെളിപ്പെടുത്താതെ സതീഷ് കത്ത് പിൻവലിച്ച്, രേഖാമൂലം ക്ഷമാപണം നടത്തി.