
കൊല്ലം : സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സി.പി.എമ്മിന് പിന്നാലെ സി.പി.ഐയിലും പൊട്ടിത്തെറി. ചടയമംഗലത്ത്. ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ സി പി ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എ.മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളടക്കം ഇരുന്നൂറോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.
സി.പി.ഐ സംസ്ഥാന സമിതി അംഗമാണ് ജെ. ചിഞ്ചുറാണി. പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് സി പി ഐ കൊല്ലം ജില്ലാ നേതൃയോഗം ചിഞ്ചു റാണിയെ സ്ഥാനാർത്ഥിയാക്കാൻ ഉള്ള നിർദ്ദേശം സംസ്ഥാന കൗൺസിലിന് നൽകിയത്. പ്രാദേശിക നേതാവ് എ. മുസ്തഫയെ സ്ഥാനാർത്ഥിയാക്കണമെന്ന് പ്രാദേശിക ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയർത്തി നേതാക്കൾ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധം ഉയർത്തുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നും പ്രവർത്തകരുടെ വൻ മാർച്ച് നടന്നിരുന്നു.. പാർട്ടി ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് പ്രവർത്തകരും അണികളും പ്രകടനവുമായി രംഗത്തെത്തിയത്.