
ബീജിംഗ്: സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിന് മേൽ പിടിമുറുക്കി ചൈന. ചൈനീസ് ഭരണകൂടത്തിന്റെ നയങ്ങൾ നടപ്പാക്കാനായി ചുമതലപ്പെടുത്തിയ ഹോങ്കോംഗ് പാർലമെന്ററി സമിതി പുതുതായി നടപ്പാക്കുന്ന നിയമങ്ങളാണ് ഹോങ്കോംഗ് ജനതയ്ക്ക് ഭീഷണിയാകുന്നത്. ഭരണകക്ഷിയായ നാഷനൽ പീപിൾസ് കോൺഗ്രസിന്റെ വാർഷിക യോഗമാണ് പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയത്.സ്വാതന്ത്ര്യവും സ്വയംഭരണവും ആവശ്യപ്പെട്ട് ചൈനയ്ക്കെതിരെ ഹോംങ്കോംഗിൽ ജനത ജനകീയ പ്രതിഷേധം ശക്തമാണ്. പുതിയ നിയമപ്രകാരം, ഹോങ്കോംഗ് ഭരണഘടന പൊളിച്ചെഴുതും. രാജ്യത്തിന്റെ അടിസ്ഥാന നിയമം, തിരഞ്ഞെടുപ്പ് സംവിധാനം എന്നിവയിലും മാറ്റങ്ങൾ വരും. ഹോങ്കോംഗ് നിയമസഭയിൽ സീറ്റുകളുടെ എണ്ണം 70ൽനിന്ന് 90 ആയി ഉയരും. നിലവിൽ 35 അംഗങ്ങൾ ജനം തിരഞ്ഞെടുക്കുന്നതും 35 പേരെ ചൈന നേരിട്ട് നാമനിർദ്ദേശം ചെയ്യുന്നവരുമാണ്. പുതിയ നിയമപ്രകാരം വരുന്ന 20 അംഗങ്ങൾ ജനം തിരഞ്ഞെടുക്കുന്നതോ അതോ ചൈനീസ് പ്രതിനിധികളോ എന്നു വ്യക്തമല്ല. ജനപ്രതിനിധിയാകാൻ മത്സരിക്കും മുമ്പ് അവരുടെ 'ദേശസ്നേഹം' പരിശോധിക്കാൻ പ്രത്യേക പാനൽ നിലവിൽ വരും. ചൈനീസ് അനുകൂല വ്യക്തികൾ അടങ്ങിയതാകും ഈ പാനൽ. ചൈനവിരുദ്ധ നേതാക്കൾക്ക് ഭരണ പങ്കാളിത്തം ലഭിക്കില്ല. ഹോങ്കോംഗിന്റെ സമ്പൂർണ നിയന്ത്രണം കൈക്കലാക്കാനാണ് ചൈനയുടെ ലക്ഷ്യമെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ഹോങ്കോംഗിൽ ജനാധിപത്യ സംവാദങ്ങൾക്ക് അവസാന ഇടവും ഇല്ലാതാക്കുകയാണ് ചൈനയെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് കുറ്റപ്പെടുത്തി.