
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭക്തരെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടകംപള്ളി മാത്രം ദുഃഖമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതിൽ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പരസ്യമായി പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.
ശബരിമല വിഷയത്തിൽ തെറ്റു പറ്റി എന്ന നിലപാട് സി പി എം എടുത്തപ്പോഴും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാൽ പിണറായി പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണം. ആചാരം ലംഘിച്ച് ശബരിമലയിൽ ഇനി യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകാമോ? അതൊന്നുമല്ലാതെ എല്ലാവർക്കും ദുഃഖമുണ്ടെന്ന് ഒഴുക്കൻ മട്ടിൽ മന്ത്രി പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. സുപ്രീം കോടതിയിൽ തിരുത്തി നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. അത് ചെയ്താൽ പ്രശ്‌നത്തിന് പരിഹാരമാവും- ചെന്നിത്തല പറഞ്ഞു.
നേരത്തേ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും കടകംപള്ളിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിനുവേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടംപള്ളി സുരേന്ദ്രൻ ഇപ്പോൾ ശബരിമലയുടെ പേരിൽ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പേടികൊണ്ടാണെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും മാപ്പ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.