
പാലക്കാട്: ഗ്രൂപ്പിസം കോൺഗ്രസിന്റെ ആണിവേരറുക്കുമെന്ന് എ.വി. ഗോപിനാഥ്. കോൺഗ്രസ് പുനഃസംഘടന ഉണ്ടായേ തീരൂ. പ്രവർത്തകരുടെ വികാരം മനസിലാക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനം അംഗീകരിക്കില്ല. ദുഃഖങ്ങളും പ്രയാസങ്ങളും മനസിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും സുഖം മാത്രം അറിയുന്നവരാണ് പാർട്ടിയുടെ തലപ്പത്തുള്ളവരെന്നും ഗോപിനാഥ് പറഞ്ഞു.
പാർട്ടിയിൽ മാറ്റം അനിവാര്യമാണ്. ഗ്രൂപ്പിസം കോൺഗ്രസിന്റെ ആണിവേര് അറുക്കും. കോൺഗ്രസിന് ജീവൻ നൽകിയ പ്രവർത്തകർ പ്രതിസന്ധിയിലാണ്. തന്റെ ശബ്ദം നേതൃത്വം മറ്റൊരു അർത്ഥത്തിലെടുത്തു. നേതാക്കളുമായുള്ള ചർച്ചകൾ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകുന്നില്ല. നേരിയ പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളതെന്നും നാളെ രാത്രിവരെ അനുകൂലതീരുമാനത്തിനായി കാത്തിരിക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി.
സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടുകൾ ഏൽക്കുമ്പോൾ എന്ത് ചെയ്യും. കൂടെ നിൽക്കേണ്ടവർ, സംരക്ഷിക്കേണ്ട ആളുകൾ പിൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് 20 വർഷമായി. ഇതു വരെ താൻ മനസ് തുറന്നിട്ടില്ല. കൂടെയുള്ള പ്രവർത്തകരെ വഞ്ചിച്ച് പോകാൻ തനിക്ക് കഴിയില്ല. കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ദുഃഖങ്ങളും പ്രയാസങ്ങളും മനസിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും സുഖം മാത്രം അറിയുന്നവരാണ് പാർട്ടിയുടെ തലപ്പത്തുള്ളവരെന്നും ഗോപിനാഥ് കുറ്റപ്പെടുത്തി.
പ്രശ്നപരിഹാരം വൈകുന്നതിനെ തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കാൻ തന്നെ അനുകൂലിക്കുന്നവരെ വിളിച്ചുകൂട്ടി ഗോപിനാഥ് ഇന്ന് യോഗം ചേർന്നിരുന്നു. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടെന്ന് ഒരു വിഭാഗം പ്രവർത്തകർ വ്യക്തമാക്കിട്ടുണ്ട്. പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഗ്രൂപ്പില്ലാത്തതിന്റെ പേരിൽ താൻ അവഗണിക്കപ്പെട്ടെന്ന പരാതിയെത്തുടർന്ന് പാർട്ടി നേതൃത്വം ഗോപിനാഥിന് പട്ടാമ്പി സീറ്റ് നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല തന്റെ താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.