
തൃശൂർ: സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി.ഐ തീർത്തും അപ്രസക്തമായെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കാനം രാജേന്ദ്രന്റെ നിവർത്തികേട് കേരളം കാണുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ചെങ്കൊടിയെക്കാൾ വലുത് രണ്ടിലയാണ്. അദ്ദേഹത്തിന്റെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണെന്നും സൗകര്യമുള്ളവൻ നിന്നാൽ മതിയെന്നാണ് അദ്ദേഹം അണികൾക്ക് നൽകുന്ന സന്ദേശമെന്നും മുരളീധരൻ പറഞ്ഞു.
പിണറായിയുടെ ഏകാധിപത്യത്തിൽ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണുള്ളത്. പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും പിണറായി വിജയൻ കൊടുത്തു. സി.പി.എം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നതു പോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവർത്തകർ ആ കപ്പലിൽ നിന്ന് രക്ഷപെടുന്ന കാലം വിദൂരമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രചാരവേല കൊണ്ട് അണികളെ അന്ധരാക്കി കൂടെ നിർത്താമെന്ന പി.ആർ സംഘത്തിന്റെ പദ്ധതി പൊളിയുന്നതാണ് പരസ്യ പ്രതികരണത്തിലൂടെ കണ്ടത്. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം തിരഞ്ഞെടുപ്പ് അടുക്കമ്പോഴുണ്ടാകുന്ന പ്രത്യേക തരംവേദനയാണെന്നും ഈ വേദന ആത്മാർത്ഥതയില്ലാത്തത് ആണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ പ്രശ്നങ്ങളിൽ ഖേദപ്രകടനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. അത് അടഞ്ഞ അദ്ധ്യായമാണെന്നും വിവാദങ്ങൾക്കില്ലെന്നും പറഞ്ഞ അദ്ദേഹം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ തീരുമാനമെടുക്കൂവെന്നും പ്രതികരിച്ചിരുന്നു.