
ന്യൂഡൽഹി: ഉമ്മൻ ചാണ്ടിക്ക് പിന്നാലെ നേമത്ത് മത്സരിക്കാൻ താൻ തയ്യാറെന്ന് ഹൈക്കമാൻഡിനെ അറിയിച്ച് യുഡിഎഫ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. തങ്ങളുടെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുമെന്നാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു.
വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും രമേശും ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നേമത്തെ കാര്യം സർപ്രൈസ് ആയി തുടരട്ടെ എന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
നേമത്ത് കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥി തന്നെ വേണം എന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിൽ മത്സരിക്കാൻ സാധിക്കുമോ എന്ന് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഹൈക്കമാൻഡ് ആരാഞ്ഞു എന്ന വിവരവും പുറത്തുവന്നിരുന്നു.
അതേസമയം ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കരുതെന്നും വടകര എംപിയായ കെ മുരളീധരന് ഇളവ് നൽകി അദ്ദേഹത്തെ അവിടെ മത്സരിക്കണമെന്നും കോൺഗ്രസ് എ ഗ്രൂപ്പ് ആവശ്യമുയർത്തിയിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് എ ഗ്രൂപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടി കോട്ടയത്ത് പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്.