e-sreedharan

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്നാണ് ശ്രീധരന്റെ അവകാശവാദം. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്ന് പറയുന്ന ശ്രീധരൻ രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതൽ അനുഭവസമ്പത്താവുമെന്നും പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

ബി ജെ പി സ്ഥാനാർത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. നേമത്ത് കുമ്മനം രാജശേഖരൻ, കോന്നിയിൽ കെ സുരേന്ദ്രൻ, കാട്ടാക്കടയിൽ പി കെ കൃഷ്‌ണദാസ്, തിരുവനന്തപുരം സെൻട്രലിലോ വട്ടിയൂർക്കാവിലോ സുരേഷ് ഗോപി എന്നിവർക്കാണ് സാദ്ധ്യത. കഴക്കൂട്ടത്ത് വി മുരളീധരൻ സ്ഥാനാർത്ഥിയാകണോ എന്നതിൽ ദേശീയ നേതൃത്വം തീരുമാനം എടുക്കും. കോൺഗ്രസിന്റെ കൂടി സ്ഥാനാർത്ഥികളെ നോക്കിയാകും പട്ടികയിലെ അവസാനനിമിഷത്തെ മിനുക്കുപണികൾ.

കഴിഞ്ഞ തവണ നിസാരവോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഒറ്റപ്പേരിലേക്ക് എത്താൻ സംസ്ഥാന ഘടകത്തിന് ആയിട്ടില്ലെന്നാണ് സൂചന. ശോഭ സുരേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വമാകും തീരുമാനമെടുക്കുക. ഇന്ന് അന്തിമരൂപമാകുമെങ്കിലും നാളെയോടെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുളളൂ.