
കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.വൈകിട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ സ്ഥാനാർത്ഥികൾക്കൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയേയും ഇന്ന് പ്രഖ്യാപിക്കും.
സ്ഥാനാർത്ഥി ചർച്ച ഇന്നലെ പൂർത്തിയാക്കിയിരുന്നെങ്കിലും അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്. എം കെ മുനീർ കൊടുവളളിയിലേക്ക് മാറിയാൽ കോഴിക്കോട് സൗത്തിൽ നജീബ് കാന്തപുരം മത്സരിക്കും. പി കെ ഫിറോസിനെ പെരിന്തൽമണ്ണയിലോ താനൂരിലോ മത്സരിപ്പിക്കാനാണ് നീക്കം. കെ എം ഷാജിയെ അഴീക്കോടിനൊപ്പം കളമശേരിയിലേക്കും പരിഗണിക്കുന്നുണ്ട്.
കെ പി എ മജീദ് രാജ്യസഭയിലേക്കാണെങ്കിൽ പി വി അബ്‌ദുൾ വഹാബ് മഞ്ചേരിയിൽ മത്സരിക്കും. കാസർകോട് എൻ എ നെല്ലിക്കുന്നടക്കം ഒന്നിലേറെ പേർ പരിഗണനയിലുണ്ട്. എൻ ഷംസുദ്ദീൻ തിരൂരിലേക്ക് മാറിയാൽ മണ്ണാർക്കാട്ട്. എം എ സമദിനെ പരിഗണിക്കും. മഞ്ഞളാംകുഴി അലിയെ മങ്കടയിലേക്ക് മാറ്റാനും ആലോചനയുണ്ട്. മഞ്ചേശ്വരത്ത് എ കെ എം അഷറഫിനാണ് മുഖ്യപരിഗണന.
മലപ്പുറത്തേക്ക് യു എ ലത്തീഫിനെ പരിഗണിക്കുന്നു. തിരുവമ്പാടിയിലേക്ക് സി കെ കാസിമും സി പി ചെറിയമുഹമ്മദുമാണ് പരിഗണനയിലുളളത്. നാല് യൂത്ത് ലീഗ് നേതാക്കൾ പട്ടികയിലുണ്ട്. ഏറനാട് , കൊണ്ടോട്ടി, കോട്ടക്കൽ, വളളിക്കുന്ന് കുറ്റ്യാടി എം എൽ എമാർ തുടരും.