sandeep-nair

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കത്ത്. എറണാകുളം ജില്ലാ ജഡ്‌ജിക്കാണ് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപ് കത്തിൽ പറയുന്നത്. മന്ത്രിമാരുടെ പേര് പറയാനും ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തൽ.

ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്നായിരുന്നു വാഗ്ദ്ധാനം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇ ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്‌ണനാണ് നിർബന്ധം ചെലുത്തിയതെന്നും സന്ദീപ് നായർ കത്തിൽ പറയുന്നു.

അന്വേഷണം വഴിതെറ്റിക്കാൻ ഇ ഡി ശ്രമിക്കുന്നതായും കത്തിലുണ്ട്. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ നിർബന്ധിച്ചു. കേസ് സംബന്ധിച്ച് ഇല്ലാ കഥകൾ ഇ ഡി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തന്റെ ജീവന് ഇ ഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്.

ജയിൽ അധികൃതർ കത്ത് മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി. അതേസമയം, പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇ ഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയിൽ ഉളളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. കസ്റ്റഡിയിൽ തുടരാൻ കോടതിയിൽ താത്പര്യം പ്രകടിപ്പിച്ച പ്രതിയാണ് സന്ദീപ് നായർ. പൊലീസുകാരും, പ്രതിയും ഇ ഡിയ്ക്കെതിരെ നൽകിയ മൊഴിയെ കുറിച്ച് ഇ ഡി പരിശോധന തുടങ്ങിയിട്ടുണ്ട്. സന്ദീപിന്റെ നീക്കത്തിന് പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്.