k-c-venugopal

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കാൻ തയ്യാറെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഹൈക്കമാൻഡ് നിർദേശം പാലിക്കാൻ മുതിർന്ന നേതാക്കൾ തയാറാകാത്ത സാഹചര്യത്തിലാണ് വേണുഗോപാൽ അപ്രതീക്ഷിത തീരുമാനം നേതാക്കളോട് പറഞ്ഞത്. ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ കെ സി വേണുഗോപാൽ നാടകീയ പ്രഖ്യാപനം നടത്തുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാദ്ധ്യതയുണ്ടെന്നും യോഗത്തിൽ കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

നേമത്ത് മത്സരിക്കുന്ന കോൺഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഹൈക്കമാൻഡ് സൂചന നൽകിയിട്ടുണ്ട്. ഇക്കാര്യം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു. ഇരുനേതാക്കളും സന്നദ്ധരല്ലെങ്കിൽ കെ സി വേണുഗോപാൽ ആയിരിക്കും സ്ഥാനാർത്ഥി. കെ മുരളീധരൻ, ശശി തരൂർ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാൻഡ് സൂചന നൽകി. എന്നാൽ ലോക്‌സഭാ എം പിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് വേണുഗോപാലിന് എതിർപ്പാണ്.

വേണുഗോപാലിന്റെ നീക്കം അതീവ ഗൗരവത്തോടെയാണ് എ,ഐ ഗ്രൂപ്പുകൾ നോക്കികാണുന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ അടക്കം വലിയ തോതിൽ ഇടപെട്ട വേണുഗോപാൽ കേരളത്തിൽ മത്സരിക്കുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള നീക്കമായാണ് അത് വിലയിരുത്തപ്പെടുന്നത്. ഇതാണ് ഗ്രൂപ്പ് നേതാക്കളുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്.

എ ഐ സി സി നടത്തിയ സർവേയിൽ ഇടതിനാണ് മുൻതൂക്കം. നേരിയ മുൻതൂക്കമാണ് എൽ.ഡി.എഫിന് നിയമസഭയിൽ പ്രവചിക്കപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയം മികച്ച രീതിയിൽ നടത്തിയാൽ മാത്രമേ ഇടത് മുൻതൂക്കത്തിന് തടയിടാനാകൂവെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.