
തിരുവനന്തപുരം: ശബരിമല സെറ്റിൽ ചെയ്‌ത വിഷയമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിളള. ശബരിമലയിൽ ഇനി സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കാൻ എൻ എസ് എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും രാമചന്ദ്രൻപിളള വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ കടകംപളളി സുരേന്ദ്രന്റെ പ്രസ്‌താവന വിവാദമാക്കേണ്ടയെന്നാണ് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറയുന്നത്. ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ആ നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ശബരിമലയിൽ 2018ൽ നടന്ന സംഭവങ്ങളിൽ വിഷമമുണ്ടെന്നും അതുണ്ടാകാൻ പാടില്ലായിരുന്നുവെന്നും കരുതുന്നുവെന്നായിരുന്നു ഇന്നലെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടേത് മുതലക്കണ്ണീർ ആണെന്നായിരുന്നു കോൺഗ്രസിന്റേയും ബി ജെ പിയുടേയും ആക്ഷേപം. പന്തളം രാജകുടുംബവും എൻ എസ് എസ് അടക്കമുളള സംഘടനകളും മന്ത്രിക്കെതിരെ ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു.