
ചിക്കൻപോക്‌സിന് കാരണം വൈറസ് ബാധയാണ്. അതിനാൽ വൈറസ് അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ചിക്കൻപോക്സ് ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, പ്രതിരോധശേഷി കുറയാൻ കാരണമാകുന്ന വിധം ശരീരത്തിലെ താപനില വർദ്ധിക്കാൻ സാദ്ധ്യതയുള്ള ആഹാരവും ശീലങ്ങളും ഒഴിവാക്കുക, നേരിട്ട് വെയിലേൽക്കുന്ന പ്രവൃത്തികളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രദ്ധിക്കുക തുടങ്ങിയവയാണ് ആയുർവേദം പറയുന്ന പരിഹാരമാർഗങ്ങൾ.
കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർ അപകടം ഒഴിവാക്കാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.
എരിവും പുളിയും ധാരാളം ഉപയോഗിക്കുന്നതും മസാല, നോൺവെജ്, കശുഅണ്ടി, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട, കോഴിയിറച്ചി എന്നിവയുടെ ഉപയോഗവും വിശപ്പില്ലാതെയുള്ള ഭക്ഷണം കഴിക്കുന്നതും വെയിൽ കൊള്ളുന്നതും ചിക്കൻപോക്സ് പിടിപെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
ചെറിയൊരു ജലദോഷപ്പനിയായിട്ടാണ് ചിക്കൻപോക്സ് ആരംഭിക്കുന്നത്. പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ, ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകളും ചൊറിച്ചിലോടുകൂടിയ തിണർപ്പുകളുമായി മാറും. ചുവന്ന സ്പോട്ടുകൾ ക്രമേണ വെള്ളം നിറഞ്ഞുനിൽക്കുന്ന കുമിളകളായി മാറും.ഇവ ദേഹം മുഴുവനും ഉണ്ടാകുമെങ്കിലും മുഖത്തും നെഞ്ചിലുമായിരിക്കും ആദ്യമായി ശ്രദ്ധയിൽപ്പെടുക.
5 മുതൽ 7 ദിവസം വരെ ഇത്തരം കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കും. ഓരോ കുമിളകളും പൊട്ടി പൊരിക്ക വയ്ക്കാൻ രണ്ടുമൂന്നു ദിവസം എടുക്കും.ഏഴാമത്തെ ദിവസം ഉണ്ടാകുന്ന കുമിളകൾ പൊട്ടി പൊരിക്ക വയ്ക്കുന്നത് ഉൾപ്പെടെ 10 ദിവസം വരെ ചിക്കൻപോക്സ് നീണ്ടുനിൽക്കുമെന്ന് സാരം.
അതുവരെ രോഗിയുടെ സ്പർശം, ഉമിനീർ, തുമ്മൽ, തുപ്പൽ, ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്ക് പകരാം.
ജലദോഷം ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിലും പൊരിക്കകൾ പൂർണ്ണമായും പൊഴിയുന്ന അവസാന ദിവസങ്ങളിലും രോഗം പകരാനുള്ള സാദ്ധ്യത കൂടുതലാണ് .
പനി മാറിയാൽ പച്ചവെള്ളത്തിലോ, ചൂടാക്കി തണുപ്പിച്ച വെള്ളത്തിലോ, വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തിലോ ദിവസേന കുളിക്കാം. വേപ്പില ഏതുവിധേനയും ഉപയോഗിക്കണം. സോപ്പ് ഉപയോഗിക്കരുത്. വസ്ത്രങ്ങൾ കഴുകാനും വീര്യം കുറഞ്ഞ സോപ്പ് മതി. കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് നല്ലത്.
കണ്ണിൽ കുരു, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയവയില്ലെങ്കിൽ നിസ്സാരമായ ചികിത്സ മാത്രമേ ചിക്കൻപോക്സിന് ആവശ്യമുള്ളൂ. പകരാതിരിക്കാൻ ചിക്കൻപോക്സ് ആണെന്ന് സംശയം തോന്നിയാലുടൻ മറ്റുള്ളവരിൽ നിന്ന് താത്ക്കാലികമായി അകന്നിരിക്കുകയാണ് വേണ്ടത്.
പൊതുവായി മറ്റുള്ളവർ ഉപയോഗിക്കുന്ന ഒന്നിലും തൊടരുത്. എന്നു കരുതി മുറിയിൽ നിന്ന് പുറത്തിറങ്ങരുത് എന്നൊന്നും അർത്ഥമില്ല. മറ്റൊരാളിലേക്ക് പകരാനുള്ള അവസരം ഉണ്ടാക്കരുതെന്ന് മാത്രം.
പൊതുവാഹനങ്ങൾ, പൊതുസ്ഥലങ്ങൾ, ഓഫീസ്, സ്കൂൾ, സിനിമാ തിയേറ്റർ എന്നിങ്ങനെ ആൾക്കാർ കൂടുന്ന ഇടങ്ങളിൽ പോകരുത്. ബുദ്ധിമുട്ടുണ്ടാകാത്ത വിധം മുറിയിൽ ഔഷധപ്പൊടി ഉപയോഗിച്ച് പുകയ്ക്കണം. ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാദ്ധ്യത കുറവാണ്. അങ്ങനെയുള്ളവർ രോഗിക്ക് ശരിയായ പരിചരണം കൊടുക്കാൻ മുൻകൈയെടുക്കണം. അനുബന്ധ രോഗങ്ങളില്ലെങ്കിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ മറ്റ് പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത രോഗമാണ് ചിക്കൻപോക്സ്.