shashi-tharoor

ന്യൂഡൽഹി: നേമം മണ്ഡലം ബി ജെ പിയിൽ നിന്നു തിരിച്ചുപിടിക്കാൻ തിരുവനന്തപുരം എം പി ശശി തരൂരിനെ രംഗത്തിറക്കാൻ കോൺഗ്രസിൽ ആലോചന നടക്കുന്നതായി വിവരം. സ്ഥാനാർത്ഥി ചർച്ചകൾക്കിടെ രാഹുൽ ഗാന്ധി ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചതായാണ് സൂചന. എന്നാൽ കേരള നേതാക്കൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തിൽ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്‌ക്കുന്നുവെന്ന പ്രതിച്ഛായ സംസ്ഥാനത്ത് ഉടനീളം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന നിർദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചത് ഈ ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയോ നേമത്ത് സ്ഥാനാർത്ഥിയാവണമെന്നും നിർദേശം ഉയർന്നു. ഇതു സംബന്ധിച്ച ചർച്ചകൾ നീണ്ടുപോവുന്നതിനിടെയാണ് രാഹുൽ തരൂരിന്റെ പേര് നിർദേശിച്ചത്.

തരൂർ നേമത്ത് മത്സരിക്കുന്നത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് ഗുണമാവുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു. ബി ജെ പിക്കെതിരെ ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കുന്നത് കോൺഗ്രസാണെന്ന സന്ദേശം നൽകാൻ തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിന് ആവുമെന്നാണ് രാഹുലിന്റെ വാദം. ഇതോടൊപ്പം കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് ഒരുപരിധി വരെ തടയിടാനാവുമെന്നും രാഹുൽ കണക്കുകൂട്ടുന്നു.

സംസ്ഥാന കോൺഗ്രസിലെ പ്രബലമായ രണ്ടു ഗ്രൂപ്പുകളും തരൂരിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ അനുകൂലിച്ചിട്ടില്ല. എന്നാൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് ഇതിൽ എതിർപ്പില്ല. നേമത്ത് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാർത്ഥി ഉണ്ടാവുമെന്ന് മുല്ലപ്പളളി പറഞ്ഞത് തരൂരിനെ മനസിൽ കണ്ടാണെന്നും വിലയിരുത്തലുകളുണ്ട്. എ കെ ആന്റണിയും രാഹുലിന്റെ വാദത്തോട് യോജിച്ചെന്നാണ് വിവരം. വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നതോടെ നേമം ഒഴിച്ചിട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നത്. എത്ര വൈകിയാലും ഇന്നു തന്നെ അന്തിമ പട്ടികയ്‌ക്ക് രൂപം നൽകാനാണ് ശ്രമം.