k-a-ratheesh

തിരുവനന്തപുരം: ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെ.എം. രതീഷ്. ശമ്പളം 70000 ത്തിൽ നിന്നും 170000 രൂപയായാണ് വർദ്ധിപ്പിച്ചത്. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് രതീഷ് ഉത്തരവിറക്കിയത്.

ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 175000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. ഇത് അംഗീകരിച്ച് ഖാദി ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ മന്ത്രി ഫയൽ ധനകാര്യ വകുപ്പിന് നൽകി. ധനകാര്യ വകുപ്പും ഇതിന് അംഗീകാരം നൽകി. എന്നാൽ മുൻസെക്രട്ടറിമാരുടെ ശമ്പളം 80000 രൂപയായതിനാൽ ഇരട്ടി ശമ്പളം നൽകാനാവില്ലെന്ന് വ്യവസായ സെക്രട്ടറി നിലപാടെടുത്തിരുന്നു.

അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്നത് മറച്ചുവച്ച് 2020 ഫെബ്രുവരിയിലാണ് രതീഷിന് ഖാദി ബോർഡ് സെക്രട്ടറിയായി സർക്കാർ നിയമനം നൽകിയത്. രതീഷിനെതിരായ സി.ബി.ഐ കേസ് അറിയില്ലെന്നായിരുന്നു അന്ന് സർക്കാർ വിശീദീകരണം.

തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് നടത്തിയതിനാണ് കശുവണ്ടിവികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ.എ. രതീഷിനെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. ഇതേ തുടർന്ന് രതീഷിനെ കോർപ്പറേഷനിൽ നിന്നും നീക്കം ചെയ്തിരുന്നു.