
കോഴിക്കോട്: അഡ്വ. നൂർബിന റഷീദിനെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ ലീഗിന്റെ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃത്വം. നൂർബിനയ്ക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്നാവശ്യപ്പെട്ട് സൗത്ത് മണ്ഡലം കമ്മിറ്റി നേതാക്കൾ രംഗത്തെത്തി. ഇക്കാര്യത്തിൽ തുടർനടപടികൾ എങ്ങനെ വേണമെന്ന് ആലോചിക്കാൻ നാളെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി യോഗംചേരും.
25 വർഷത്തിന് ശേഷമാണ് ലീഗ് പട്ടികയിൽ ഒരു വനിത ഇടം പിടിക്കുന്നത്. ലീഗ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഇതിന് മുമ്പ് ഇടം നേടിയ ഒരേ ഒരു വനിത ഖമറുന്നീസ അൻവറാണ്. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ മൽസരിച്ച ഖമറുനീസ ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീമിനോട് തോറ്റിരുന്നു.
കാലാകാലങ്ങളായി മുസ്ലീം മതസംഘടനകളുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് ലീഗിൽ വനിതകൾക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നത്. ഇത്തവണ ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് വ്യക്തമായതോടെ എതിർപ്പുമായി സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ രംഗത്തെത്തിയിരുന്നു. പൊതുവിഭാഗത്തിന് മത്സരിക്കാവുന്ന സീറ്റുകളിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോ എന്ന കാര്യം ചിന്തിക്കണമെന്നും മറിച്ചാണ് തീരുമാനിക്കുന്നതെങ്കിൽ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും സമദ് പൂക്കോട്ടൂർ ലീഗിന് മുന്നറിയിപ്പ് നൽകിയിരുന്നു.