
വാഷിംഗ്ടൺ: ലോക മഹായുദ്ധങ്ങളും വിയറ്റ്നാം യുദ്ധവും 2011 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അപഹരിച്ചതിനേക്കാൾ കൂടുതൽ ജീവൻ കൊവിഡ് കാരണം അമേരിക്കയിൽ നഷ്ടമായെന്ന് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദിവസങ്ങളും ആഴ്ചകളും പിന്നീട് മാസങ്ങളും നീണ്ട നിഷേധ നിലപാടിലൂടെ കൂടുതൽ മരണങ്ങളും പ്രശ്നങ്ങളും നാം വിളിച്ചുവരുത്തുകയായിരുന്നു -ട്രംപ് ഭരണകൂടത്തിന്റെ പിഴവുകളെ ചൂണ്ടിക്കാട്ടി ബൈഡൻ പറഞ്ഞു.
2019 ൽ പകർത്തിയ ചിത്രങ്ങൾ കാണുമ്പോൾ മറ്റേതോ കാലത്തു നിന്നുള്ളവയാണെന്നാണ് തോന്നുന്നത്. അവസാനത്തെ അവധിക്കാലം, സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച പിറന്നാൾ. ഇപ്പോൾ എല്ലാത്തിനും രൂപമാറ്റം സംഭവിച്ചു. നമുക്കെല്ലാം ചിലത് നഷ്ടപ്പെട്ടിരിക്കുന്നു. നമ്മൾ സഹിക്കുകയാണ്. ഒരുമിച്ച് ത്യാഗം ചെയ്യുകയാണ്. എന്നാൽ, അന്ധകാരത്തിൽ നിന്നും വെളിച്ചം കണ്ടെത്തുകയാണ് ഒാരോ അമേരിക്കക്കാരനും ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകമഹായുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലുമായി കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണിത്.ജീവിതം എപ്പോഴാണ് സാധാരണ നിലയിലാകുക എന്ന് എല്ലാവരും ചോദിക്കുന്നു. വൈറസിനെ തോൽപിക്കുന്നത് മാത്രമാണ് അതിനുള്ള ഏക പോംവഴി. വാക്സിനേഷൻ പ്രതീക്ഷിച്ച പോലെ പുരോഗമിച്ചാൽ ജൂലായ്ക്കകം ചെറിയ ആഘോഷങ്ങൾ നടത്താനുള്ള നിലയിൽ കാര്യങ്ങൾ ശരിയാകുമെന്നും ബൈഡൻ പറഞ്ഞു.