bjp-

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ചേർന്നാണ് ബി.ജെ,പി ഇത്തവണയും മത്സരിക്കുന്നത്. സീറ്റ് വിഭജനം പൂർത്തിയായെങ്കിലും ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതിന് മുൻപുതന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ്. ബി.ജെ.പി തമിഴ്‌നാട് ഘടകം ഉപാദ്ധ്യക്ഷൻ നായ്‌നാര്‍ നാഗേന്ദ്രനാണ് തിരുനെല്‍വേലി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്.

ബി ഫോം ഇല്ലാതെ ഒറ്റയ്ക്കെത്തിയാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് നാഗേന്ദ്രൻ പത്രിക സമര്‍പ്പിച്ചത്. ശുഭദിനമായതിനാലാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. ബി ഫോം പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസം മുന്‍പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നാഗേന്ദ്രന്റെ നടപടിയ്ക്കെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് പത്രിക നല്‍കിയ നടപടി ശരിയായില്ലന്നും സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതുവരെ കാത്തുനില്‍ക്കണമായിരുന്നെന്നും മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. ഭാവിയില്‍ ഇത് തെറ്റായ പ്രവണതയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ.എ.ഡി.എം.കെ തിരുനെല്‍വേലി മണ്ഡലം ബി.ജെ.പിക്ക് അനുവദിച്ചതിനാല്‍ പ്രചാരണം നേരത്തെ ആരംഭിച്ചതായി അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. നാഗേന്ദ്രനാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അനുയായികള്‍ പറയുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാഗേന്ദ്രന്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.