
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ നേമത്തെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനെ കുഴയ്ക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. ഉമ്മൻചാണ്ടി തൊട്ട് കെ. മുരളീധരനിലും ശശി തരൂരിലും വരെ എത്തിനിന്ന അഭ്യൂഹ പ്രചാരണങ്ങൾക്കൊടുവിലാണ് നേമം ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കുമെന്ന് ഇന്നലെ രാത്രിയിൽ നേതാക്കൾ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ത്രികോണമത്സരം ശക്തമാകുന്ന മണ്ഡലങ്ങളിലേറ്റവും പ്രധാനമാണ് നേമം.
രണ്ട് ദിവസം മുമ്പാണ് നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ മുറുകിയത്. തുടക്കത്തിൽ സാദ്ധ്യതാപട്ടികയിൽ കേരളത്തിൽ നിന്ന് പ്രചരിച്ചത് മുൻ സ്പീക്കർ എൻ. ശക്തന്റേതടക്കം ചില പേരുകളായിരുന്നു. എന്നാൽ നേമത്ത് ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കുമെന്ന് ഡൽഹിയിൽ നിന്ന് പ്രഖ്യാപനമെത്തിയതോടെ എല്ലാ കണ്ണുകളും നേമത്തേക്കായി. ആദ്യം കെ. മുരളീധരന്റെ പേരാണ് ഉയർന്നത്. നേമത്ത് മത്സരിക്കാൻ തയാറെന്ന മുരളീധരന്റെ പ്രഖ്യാപനത്തോടെ, ചർച്ച മുരളീധരനെ കേന്ദ്രീകരിച്ചായി. എം.പിമാർക്ക് ഇളവ് നൽകേണ്ടെന്ന തീരുമാനം മുരളീധരന് വേണ്ടി മാത്രമായി മാറ്റുമെന്ന അഭ്യൂഹമുയർന്നു.
എന്നാൽ, എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം മാറില്ലെന്ന് സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചതോടെ മുരളിയെ ചുറ്റിപ്പറ്റിയുയർന്ന അഭ്യൂഹത്തിന് താത്കാലികവിരാമമായി. അടുത്ത ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് ഉയർന്നത്. അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് മാറി നേമത്ത് മത്സരിക്കാൻ ഹൈക്കമാൻഡിനോട് സമ്മതിച്ചുവെന്നായി പ്രചാരണം. വൈകിട്ട് അദ്ദേഹം വാർത്ത നിഷേധിച്ചെങ്കിലും അഭ്യൂഹം അവസാനിച്ചില്ല. ഇന്നലെ രാവിലെ താൻ പുതുപ്പള്ളി വിട്ട് എവിടെയുമുണ്ടാകില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെ ചർച്ച വീണ്ടും വഴിമാറി.
നേമത്ത് മത്സരിക്കുന്നയാൾ മുഖ്യമന്ത്രിസ്ഥാനാർത്ഥിയാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചെന്നും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ നേമത്തേക്ക് സന്നദ്ധത അറിയിച്ചെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ ഡൽഹിയിൽ നിന്നുണ്ടായി. തിരുവനന്തപുരം എം.പി ശശി തരൂരിനെ നേമത്ത് മത്സരിപ്പിച്ച് കരുത്ത് കാട്ടാനൊരുങ്ങുന്നുവെന്ന വാർത്തയും പിന്നാലെയെത്തി. ഇതോടെ ചർച്ചകൾ തരൂരിനെ കേന്ദ്രീകരിച്ചായി.
നേമം ചരിത്രം
നേമത്ത് 2016ൽ യു.ഡി.എഫിൽ നിന്ന് മത്സരിച്ചത് ജനതാദൾ-യുവിലെ വി. സുരേന്ദ്രൻ പിള്ളയായിരുന്നു.2011ൽ 50,076 വോട്ടുകൾ നേടി മുന്നിലെത്തിയ ഇടതുമുന്നണിയിലെ വി. ശിവൻകുട്ടി 2016ൽ വോട്ട്നില 59,142 ആയി ഉയർത്തിയിട്ടും ബി.ജെ.പിയിലെ ഒ. രാജഗോപാൽ വിജയിച്ചു. അദ്ദേഹം നേടിയത് 67813 വോട്ടുകൾ. 2011ൽ രാജഗോപാൽ നേടിയത് 43661 വോട്ടുകളായിരുന്നു. യു.ഡി.എഫിന് വേണ്ടി 2011ൽ മത്സരിച്ച ജെ.ഡി.യുവിലെ ചാരുപാറ രവി നേടിയത് 20,248 വോട്ടുകളായിരുന്നുവെങ്കിൽ 2016ൽ ആ പാർട്ടിയിലെ സുരേന്ദ്രൻ പിള്ള 13860 വോട്ടുകളിലൊതുങ്ങി കെട്ടിവച്ച കാശ് നഷ്ടമായി.
സംഘടനാപരമായി തകർന്നടിഞ്ഞ അവസ്ഥയിൽ നിന്ന് കര കേറാനുള്ള വഴിയാണിപ്പോൾ കോൺഗ്രസ് തേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ പിന്നിലായതും നേമത്ത് മാത്രമാണ്.