kadakampally-surendran-

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം അനവസരത്തിലേതെന്ന വിലയിരുത്തലിൽ സി.പി.എം. നേതാക്കൾ. ഖേദപ്രകടനം പ്രതിപക്ഷത്തിന് വീണ്ടും ആയുധം നൽകാനേ വഴിയൊരുക്കൂ എന്നാണ് നേതാക്കളുടെ പ്രതികരണം.

ശബരിമലയിൽ യുവതീപ്രവേശം സംബന്ധിച്ച് ഒരു തരത്തിലുളള ചർച്ചയ്ക്കും ഇടനൽകരുതെന്നായിരുന്നു സി.പി.എം. നേരത്തേ തീരുമാനിച്ചത്. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞപ്പോഴും തുടക്കത്തിൽ അതിനോട് വ്യക്തമായ അകലംപാലിച്ച് നിൽക്കാൻ പാർട്ടി തീരുമാനിച്ചതും ഇതുകൊണ്ടാണ്. വിശ്വാസ സംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോൺഗ്രസ് കളംനിറഞ്ഞ് ആടാൻ തുടങ്ങിയപ്പോഴാണ് സി പി എം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതിവിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചർച്ചചെയ്തും സമവായത്തിലൂടെയും ആകമെന്നായിരുന്നു സി.പി.എം. വിശദീകരണം.ശബരിമലയിൽ യുവതികൾ കയറാനിടയായതിൽ ഖേദമുണ്ടെന്ന് ദേവസ്വംമന്ത്രിതന്നെ തുറന്നുപറഞ്ഞത്, പാർട്ടിനിലപാട് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതിന് തുല്യമായെന്നാണ് നേതാക്കൾ പറയുന്നത്.

അതിനാൽത്തന്നെ കടകംപള്ളിയുടെ പരാമർശം സംബന്ധിച്ച് കൂടുതൽ പ്രതികരണം വേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ തീരുമാനം. ശബരിമല ‘സെറ്റിൽ’ ചെയ്ത വിഷയമാണെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. കടകംപള്ളിയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ പാർട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും അതിൽ മാറ്റമില്ലെന്നുമായിരുന്നു പാർട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞത്.