alphonse-kannanthanam

ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പളളിയിൽ ബി ജെ പി സ്ഥാനാർത്ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കണ്ണന്താനത്തെ സ്ഥാനാർത്ഥിയാക്കുന്നത്. തുടക്കത്തിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന കണ്ണന്താനം നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.

ബി ജെ പിക്ക് ശക്തമായ അടിത്തറയുളള മണ്ഡലത്തിൽ മുൻ എം എൽ എ കൂടിയായ കണ്ണന്താനം വരുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി കണ്ണന്താനത്തെ തന്നെ ബി ജെ പി കളത്തിലിറക്കുന്നത്.

കഴിഞ്ഞതവണ മത്സരിച്ച മനോജിന് മണ്ഡലത്തിൽ മുപ്പതിനായിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇത്തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി പളളിക്കത്തോട് പഞ്ചായത്തിന്റെ ഭരണവും ബി ജെ പി പിടിച്ചെടുത്തത്. എൻ എസ് എസിനും, കത്തോലിക്കാ സഭയ്‌ക്കും നിർണായക സ്വാധീനമുളള കാഞ്ഞിരപ്പളളി സീറ്റിൽ കണ്ണന്താനം മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ബി ജെ പിക്കുളളത്. മണ്ഡലത്തിലെ കുടുംബവേരുകളും കണ്ണന്താനത്തിന് അനുകൂലമാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.