av-gopinath

പാലക്കാട്: ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ അന്ത്യകൂദാശയ്ക്ക് സമയമായെന്നും പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ടെന്നും പിണങ്ങി നിൽക്കുന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ സീറ്റ് വിഭജനം പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

'ഇത്തരത്തിലുള്ള സീറ്റ് വിഭജനം ഇത് ആദ്യമായാണ്. ലീഗ് ആവശ്യപ്പെടാതിരുന്നിട്ടും കോങ്ങാട് സീറ്റ് അവർക്ക് നൽകി. പട്ടാമ്പി ചോദിച്ചിട്ടും കൊടുത്തില്ല. ഇതിലെല്ലാം പ്രവർത്തകർക്ക് വലിയ ആശങ്കയുണ്ട്. സീറ്റ് കച്ചവടം നടന്നെന്ന് ആരോപണങ്ങൾ നിലനിൽക്കുന്നു. നേതൃത്വം ഇക്കാര്യത്തിൽ അന്വേഷണം നടത്തി പ്രവർത്തകരുടെ ആശങ്കകൾ പരിഹരിക്കണം.സീറ്റ് കച്ചവടത്തെക്കുറിച്ച് ഹൈക്കമാന്റ് തന്നെ അന്വേഷിക്കണം. കെപിസിസി അല്ല വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്'- എവി ഗോപിനാഥ് പറഞ്ഞു.

'ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് കരുതുന്നത്. കച്ചവടം നടക്കുന്നുവെന്ന പ്രവർത്തകരുടെ തോന്നൽ പെട്ടെന്ന് മായ്ച്ച് കളയാൻ പറ്റില്ല. പ്രവർത്തകരുടെ വികാരം മനസിലാക്കി തെറ്റിദ്ധാരണയുണ്ടെങ്കിൽ മാറ്റാൻ നേതൃത്വം തയ്യാറാകണം. ജില്ലയിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് സാദ്ധ്യത. ഘടകകക്ഷികൾക്ക് അവർ ആവശ്യപ്പെടാത്ത സ്ഥലത്ത് സീറ്റ് കൊടുക്കുന്നത് പൊതുവേ ജനത്തിന് ഇത് കച്ചവടമാണോയെന്ന സംശയം ഉയർത്തും. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന വിശ്വാസം ഇപ്പോഴും ഉണ്ട്'- അദ്ദേഹം വ്യക്തമാക്കി.