fuel

കൊച്ചി: വിലക്കയറ്റം പരിധിവിട്ടതോടെ ഇന്ത്യയിൽ ഇന്ധനവില്പന തുടർച്ചയായ രണ്ടാംമാസവും കൂപ്പുകുത്തി. 4.9 ശതമാനം കുറവുമായി 17.2 മില്യൺ ടൺ ഇന്ധനമാണ് കഴിഞ്ഞമാസം വിറ്റുപോയതെന്ന് പെട്രോളിയം മന്ത്രാലയത്തിനുള്ള കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) വ്യക്തമാക്കി. കഴിഞ്ഞ സെപ്‌തംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്പനയുമാണിത്.

ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ വില്പനയിടിവ് 4.6 ശതമാനമാണ്. കൊവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾ അയഞ്ഞതോടെ തുടർച്ചയായി അഞ്ചുമാസങ്ങളിൽ നേട്ടം കുറിച്ച ശേഷമായിരുന്നു ജനുവരിയിലെ വില്പനയിടിവ്. അന്താരാഷ്‌ട്ര ക്രൂഡോയിൽ വിലവർദ്ധന ചൂണ്ടിക്കാട്ടി, ആഭ്യന്തര ഇന്ധനവില പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ദിനംപ്രതി കൂട്ടിയതാണ് തിരിച്ചടിയായത്. നിലവിൽ എക്കാലത്തെയും ഉയരത്തിലാണ് പെട്രോൾ, ഡീസൽ വിലയുള്ളത്. മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ പെട്രോൾ വില ചരിത്രത്തിൽ ആദ്യമായി ലിറ്ററിന് 100 രൂപയും കടന്നു. അതേസമയം കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലായതിനാൽ രണ്ടാഴ്‌ചയോളമായി പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല.