sarath-chandra-prasad

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർത്ഥിയെന്ന് വിവരം. കോൺഗ്രസ് വിട്ടുവരുന്ന ഒരാൾ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നാണ് ബി ജെ പി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കെ പി സി സി വൈസ്‌ പ്രസിഡന്റ് കൂടിയായ ശരത്ചന്ദ്ര പ്രസാദ് കടകംപളളി സുരേന്ദ്രനെതിരെ മത്സരിക്കാനിറങ്ങുമെന്നാണ് അഭ്യൂഹം.

കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുളള ഡോ എസ് എസ് ലാലാണ് ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ആയതിനാൽ തന്നെ കോൺഗ്രസിന്റെ നല്ലൊരു ശതമാനം വോട്ടുകളും ശരത്ചന്ദ്ര പ്രസാദിന്റെ പെട്ടിയിൽ വീഴുമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്. കോൺഗ്രസ് പട്ടിക വന്ന ശേഷം അസംതൃപ്‌തരായ രണ്ട് കോൺഗ്രസ് നേതാക്കൾ കൂടി ബി ജെ പിയിലേക്ക് വരുമെന്ന് ബി ജെ പി വൃത്തങ്ങൾ പറയുന്നു.

കഴക്കൂട്ടത്ത് മത്സരിക്കാൻ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന വി മുരളീധരൻ മത്സരിക്കേണ്ടയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെയാണ് പുതിയൊരാളെ കണ്ടെത്താനുളള തിരക്കിട്ട നീക്കം പാർട്ടിയിൽ നടന്നത്. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാനുളള നീക്കം നടന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ, കർണാടക എം എൽ എ സുനിൽകുമാർ കാർക്കളെ എന്നിവരുടെ നേതൃത്വത്തിൽ മറ്റ് പാർട്ടിയിലുളളവരെ വലയിട്ട് വീഴ്‌ത്താനായി വലിയൊരു സംഘമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ തമ്പടിച്ചിരിക്കുന്നത്. ബി ജെ പിയിലെത്തുന്നവർക്ക് സ്ഥാനാർഥിത്വവും പാർട്ടി ഭാരവാഹിത്വവും വാഗ്ദാനം ചെയ്യുന്നതും ഇവരാണ്.

ബി ജെ പിയിലെത്തിയ മുൻ കോൺഗ്രസ് നേതാക്കളായ വിജയൻ തോമസ്, പന്തളം പ്രതാപൻ എന്നിവരോട് ഇവർ സംസാരിച്ചിരുന്നു. കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ഇടതുപക്ഷത്തെയും ചില നേതാക്കന്മാരുമായും ആശയവിനിമയം നടക്കുന്നുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ചെയ്ത രീതിയിൽ മറ്റുകക്ഷികളിൽ നിന്ന് പരമാവധി നേതാക്കന്മാരെ ബി ജെ പിയിലെത്തിക്കാനാണ് നീക്കം. ഇങ്ങനെയെത്തുന്നവർക്കായി ചില മണ്ഡലങ്ങൾ ബി ജെ പി. ഒഴിച്ചിടുമെന്നാണ് സൂചന. അടുത്തകാലത്ത് പി ജെ ജോസഫിനൊപ്പമെത്തിയ മറ്റൊരു കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാവ് ബി ജെ പി. നേതൃത്വവുമായി രണ്ടുവട്ടം ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ആന്റണി രാജുവുമായി തെറ്റിനിൽക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളുമായും ചർച്ച പുരോഗമിക്കുകയാണ്.

ബി ജെ പി സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി ചേർന്നത്. എല്ലാ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ലയെന്നാണ് വിവരം.