
കോട്ടയം: കോൺഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായുള്ള തന്റെ പദവിയിൽ നിന്നും രാജിവച്ച് ലതികാ സുഭാഷ്. സ്ഥാനാർത്ഥി പട്ടികയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇക്കാര്യത്തിൽ ഏറെ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലം താൻ ഏറെ ആഗ്രഹിച്ചതാണെന്നും തല മുണ്ഡനം ചെയ്തുകൊണ്ട് പ്രതിഷേധമറിയിക്കുമെന്നും അവർ അറിയിച്ചു.
ഇതറിയിച്ചതിന് പിന്നാലെ തന്നെ കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച്, പൊട്ടിക്കരയുന്ന സഹപ്രവർത്തകരാൽ ചുറ്റപ്പെട്ട് ലതിക പൂർണമായും തന്റെ തല മുണ്ഡനം ചെയ്യുകയായിരുന്നു. കേരളാ കോൺഗ്രസിന് ഏറ്റുമാനൂർ നൽകിയത് വേണമെങ്കിൽ തിരിച്ചെടുക്കാമായിരുന്നു എന്നും എന്നാൽ അങ്ങനെ ചെയ്യാതിരുന്നതിനാൽ താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലുണ്ടായതിനാലാണ് ലതിക ഇങ്ങനെ തന്റെ പ്രതിഷേധമറിയിച്ചത്.
ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ലതിക പറയുന്നു. താൻ വേറെ പാർട്ടിയിലേക്ക് പോകുകയില്ലെന്നും അവർ വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടികയിൽ താൻ ഉൾപ്പെടാത്തതിന്റെ ദുഃഖത്തിൽ പൊട്ടിക്കരഞ്ഞ മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയ്ക്കൊപ്പം പാർട്ടി പ്രവർത്തകരും വിതുമ്പുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ലതികയെ കെട്ടിപിടിച്ചുകൊണ്ടാണ് പ്രവർത്തകരും കരഞ്ഞത്.