
ന്യൂഡൽഹി : സിനിമാ താരങ്ങളും മുൻ ഐ..എ.എസ്., ഐ,പി,എസ് ഉദ്യോഗസ്ഥരും മുൻ വൈസ് ചാൻസലറും ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പട്ടിക തയ്യാറാക്കിയത്..ബി.ജെ.പി പട്ടികയിൽ പുതുമുഖങ്ങളും കാര്യമായ സ്ഥാനം നേടി. യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും ചില സർപ്രൈസ് എൻട്രികളും ബി.ജെ.പി പട്ടികയിലേക്ക് ഉണ്ടായി.
സിനിമാ താരവും ബി.ജെ.പി രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി തൃശൂരില്‍ നിന്നും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തു നിന്നും ജനവിധി തേടും. ചാനൽ ചർച്ചകളിൽ പാർട്ടിയുടെ പ്രധാന മുഖമായ സന്ദീപ് വാര്യർ ഷൊർണ്ണൂരിലാവും മത്സരിക്കുക. സീരിയൽ നടൻ വിവേക് ഗോപൻ കൊല്ലം ചവറയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാവും. മാവേലിക്കരയിൽ ഡി.വൈ.എഫ്.ഐ മുൻ നേതാവ് കെ.സജ്ഞു സ്ഥാനാർത്ഥിയാവും. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു സജ്ഞു.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഓഫീസര്‍ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി സി ഡോ. അബ്ദുള്‍ സലാം തിതൂരില്‍ നിന്നും തിരഞ്ഞെടുപ്പിനെ നേരിടും. . മുസ്ലീം ലീഗ് നോമിനിയായി കോഴിക്കോട് വിസി ആയ ആളാണ് അബ്ദുൾ സലാം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ എൻജിനിയര്‍ മണിക്കുട്ടന്‍ മാനന്തവാടിയില്‍ നിന്നും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കുന്നത് സി കെ പത്മനാഭനാണ്
നേരത്തെ ബി.ഡി.ജെ.എസ് മത്സരിച്ചു വന്ന കോഴിക്കോട് സൗത്ത് ഇക്കുറി ബി.ജെ.പി ഏറ്റെടുത്തു. ഇവിടെ യുവനേതാവ് നവ്യ ഹരിദാസാണ് സ്ഥാനാർത്ഥി. .കെ.പി. പ്രകാശ് ബാബുവാണ് ബേപ്പൂരിലെ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയ മലമ്പുഴയിൽ സി.കൃഷ്ണകുമാർ വീണ്ടും ജനവിധി തേടും. തൃശ്ശൂർ ജില്ലാ സെക്രട്ടറി എ.നാഗേഷ് പാർട്ടി ശക്തികേന്ദ്രമായ പുതുക്കാട് മത്സരിക്കും. കഴിഞ്ഞ ആഴ്ച ബിജെപിയിൽ ചേർന്ന പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപൻ അടൂരിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കും.