
തിരുവനന്തപുരം: കോൺഗ്രസിൽ തർക്കം കാരണം നീട്ടിവച്ച ആറ് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. വട്ടിയൂർക്കാവിൽ പി സി വിഷ്‌ണുനാഥും തവനൂരിൽ റിയാസ് മുക്കോളിയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തും സ്ഥാനാർത്ഥികളായേക്കും. രാഹുൽഗാന്ധിക്ക് വേണ്ടി പാർലമെന്റ് മണ്ഡലം വിട്ടുനൽകിയ ടി സിദ്ദിഖിനെ കൽപ്പറ്റയിൽ തന്നെ ഇറക്കാനാണ് കോൺഗ്രസിൽ ആലോചന നടക്കുന്നത്. നിലമ്പൂരിൽ വി വി പ്രകാശും കുണ്ടറയിൽ ബാലൻ മാസ്റ്ററുമാകും മത്സരത്തിനിറങ്ങുകയെന്നാണ് സൂചന.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് നാല് ദിവസം മാത്രം അവശേഷിക്കുകയും പ്രതിഷേധങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കേണ്ടയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. അതുകൊണ്ട് ഇന്നലെ രാത്രി തന്നെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. പരാതികളുന്നയിച്ചിരുന്ന മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുമായും സംസാരിച്ചു. ഡൽഹിയിലുളള കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുമായി ഫോണിലും സംസാരിച്ചതോടെയാണ് സീറ്റുകളിൽ ഏകദേശ ധാരണയിലെത്തിയത്.
വട്ടിയൂർക്കാവിൽ ആദ്യം നിശ്ചയിച്ചിരുന്ന കെ പി അനിൽകുമാറിനെതിരെ പ്രതിഷേധം ഉയർന്നതാണ് പി സി വിഷ്‌ണുനാഥിന്റെ പേരിലേക്ക് ചർച്ചകൾ എത്തിച്ചേർന്നത്. പൊതുപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന് സീറ്റുണ്ടാകില്ല. പകരമായാണ് തവനൂരിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെ രംഗത്തിറക്കുന്നത്. ഇന്ന് വയനാട്ടിലെത്തുന്ന രമേശ് ചെന്നിത്തല പ്രതിഷേധക്കാരോട് സംസാരിച്ച് സിദ്ദിഖിന്റെ കാര്യത്തിൽ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും.