
ആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച് മുൻ ജനപ്രതിനിധി വീണ്ടും എൻ ഡി എ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചു. മാവേലിക്കരയിലെ ബി ജെ പി സ്ഥാനാർത്ഥിയാകുന്ന കെ സഞ്ജുവാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പാർട്ടിയെ അമ്പരപ്പിച്ചത്. സി പി എം ലോക്കൽ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു സഞ്ജു.
ഇന്നലെ ഉച്ചവരെ സി പി എം നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാർട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. സഞ്ജുവിനെ സി പി എം അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി പി എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു അറിയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച സഞ്ജു പരാജയപ്പെട്ടിരുന്നു.
നേരത്തേ, ബി ഡി ജെ എസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ചേർത്തലയിലെ എൻ ഡി എ സ്വതന്ത്രനായി സി പി എം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി എസ്. ജ്യോതിസ് ഉൾപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സഞ്ജുവും പാർട്ടി വിട്ട് ബി ജെ പി ക്യാമ്പിൽ ചേക്കേറുന്നത്.