sajjad-afghani-

ജമ്മു കാശ്മീർ: ജയ്‌ഷെ മുഹമ്മദ് ഭീകരൻ സജാദ് അഫ്ഗാനിയും രണ്ട് കൂട്ടാളികളും ജമ്മു കാശ്മീരിലെ ഷോപ്പിയാനയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തുനിന്നും വിദേശ നിർമിത തോക്കുകളടക്കമുളള ആയുധങ്ങൾ പൊലീസ് കണ്ടെത്തി. തീവ്രാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാനികളിൽ ഒരാളാണ് അഫ്ഗാനി.

യുബിജിൽ ഷെൽ ഘടിപ്പിച്ച എകെ-47 റൈഫിൾ അമേരിക്കൻ നിർമിത എം-4 കാർബൈൻ ഷെൽ എന്നിവയാണ് സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തിയത്. അഫ്ഗാനിയെ ഉൻമൂലനം ചെയ്ത ഷോപ്പിയാന പൊലീസിനെയും സ്‌പെഷ്യൽ ഫോഴ്സിനെയും കശ്മീർ ഇൻസ്‌പെക്ടർ ജനറൽ വിജയ് കുമാർ അഭിനന്ദിച്ചു.

മാർച്ച് 13 നായിരുന്നു ഇതിനു മുൻപ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അന്ന് ജഹാംഗീർ അഹമ്മദ് വാനി എന്ന തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. വാനിക്ക് ലഷ്‌കറെ തൊയ്ബയുമായി ബന്ധമുളളതായും ഷോപ്പിയാനയിലെ രഘ് നർഅപോര സ്വദേശിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.

ഇയാൾ കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടന്ന ക്രിമിനൽ കുറ്റകൃത്യങ്ങളിലും സുരക്ഷാസേനയെയും സാധാരണക്കാരെയും ആക്രമിച്ച കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും പതിനാലാം ബറ്റാലിയൻ സിആർപിഎഫും രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ സൈനിക നടപടിയിലാണ് ഇയ്യാൾ കൊല്ലപ്പെട്ടത്.