
കൊല്ലം : ദന്തഡോക്ടറെന്ന പേരിൽ നാട്ടിൽ അറിയപ്പെട്ടിരുന്ന യുവാവിന്റെ ഐസിസ് ബന്ധത്തിൽ ഞെട്ടി വിറയ്ക്കുകയാണ് ഓച്ചിറയിലെ മേമന ഗ്രാമം. നാട്ടിലെ ഇടത്തരം മുസ്ളിം കുടുംബത്തിൽ പിറന്ന യുവാവിനെ ഭീകര സംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്ത സംഭവത്തിൽ ഇന്നലെ എൻ.ഐ.എ അറസ്റ്റ് ചെയ്തതോടെ ഓച്ചിറയും സമീപപ്രദേശങ്ങളും ഐസിസ് പ്രവർത്തനകേന്ദ്രമായിരുന്നുവെന്ന യാഥാർത്ഥ്യമാണ് ജനങ്ങളെ ഭീതിയിലാക്കിയത്. യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലെ പ്രധാന പ്രതി മുഹമ്മദ് അമീന്റെ
(അബു യാഹ്യ) വലംകൈയാണ് ഇന്നലെ ഓച്ചിറയിൽ അറസ്റ്റിലായ ഡോ.റഹീസെന്നാണ് വിവരം. ബി.ഡി.എസ് പഠനത്തിന് ബംഗളൂരുവിൽ പോയത് മുതലാണ് റഹീസ് തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. പഠനം പൂർത്തിയാക്കി ബംഗളൂരുവിൽ ദന്തഡോക്ടറായി ജോലി നോക്കിവന്ന റഹീസ് കർണാടക സ്വദേശിനിയായ ഖദീജയെന്ന യുവതിയെ പ്രണയിച്ചാണ് വിവാഹം ചെയ്തത്. വല്ലപ്പോഴും നാട്ടിൽ വന്നുപോകാറുണ്ടായിരുന്ന റഹീസിന് നാട്ടുകാരുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
അടുത്ത ബന്ധുക്കളുമായി മാത്രം സൗഹൃദം
കാറിലായിരുന്നു ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയിരുന്നത്. അടുത്ത ബന്ധുക്കളുടെ വീടുകളുമായി മാത്രം സൗഹൃദം പുലർത്തിയിരുന്ന റഹീസ് രണ്ടാഴ്ചക്ക് മുമ്പാണ് ഏറ്റവും ഒടുവിൽ നാട്ടിലെത്തിയത്. ബൈക്കിലായിരുന്നു ഇത്തവണ വന്നത്. മകളുമായി ബൈക്കിൽ ഏതാനും ദിവസം പുറത്ത് ചുറ്റിക്കറങ്ങി നടക്കുന്നത് നാട്ടുകാർ കാണുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ മൂന്നിന് റഹീസിന്റെ കുടുംബവീടായ മാറനാട്ട് വീട്ടിൽ പൊലീസ് വാഹനങ്ങൾ നിരന്ന് കിടക്കുകയും മണിക്കൂറുകളോളം വീട്ടിൽ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ഐസിസ് ബന്ധത്തിന്റെ പേരിലുള്ള റെയ്ഡാണെന്ന് നാട്ടുകാർക്ക് ബോദ്ധ്യമായത്.
സംസ്ഥാന ഇന്റലിജൻസ് നോക്കുകുത്തി
റഹീസിന്റെ പിതാവ് വർഷങ്ങളായി ഗൾഫിലാണ്. മാതാവും സഹോദരങ്ങളും മാത്രമാണ് നാട്ടിലുള്ളത്. റഹീസ് എൻ.ഐ.എയുടെ പിടിയിലായതിന് മുമ്പും ഓച്ചിറയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഐസിസ് ബന്ധമുള്ള ചിലരെ കേന്ദ്ര അന്വേഷണ ഏജൻസികൾ പലപ്പോഴായി പിടികൂടിയിട്ടുണ്ടെങ്കിലും സംസ്ഥാന ഇന്റലിജൻസോ ജില്ലാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചോ ഇവരെ നിരീക്ഷിക്കാനോ വിവരങ്ങൾ ശേഖരിക്കാനോ മെനക്കെട്ടിരുന്നില്ല. ജില്ലാ അതിർത്തി എന്നത് കൂടാതെ മാതാ അമൃതാനന്ദമയീ മഠം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, കായംകുളം താപനിലയം തുടങ്ങിയ തന്ത്ര പ്രധാനമായ നിരവധി സ്ഥാപനങ്ങളുമുള്ള ഓച്ചിറയും പരിസരവും ഐസിസിന്റെ ഹബ്ബാകുന്നത് സുരക്ഷാ ഭീഷണിയ്ക്കിടയാക്കുന്ന വിഷയമാണ്.
രഹസ്യാന്വേഷണം വിഭാഗം നിർജ്ജീവം
ഓച്ചിറയിൽ കാലങ്ങളായി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രവർത്തനം നിർജ്ജീവമാണ്. ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് മാഫിയയും സജീവമായ ഇവിടെ ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാനോ ഇവരുടെ താവളങ്ങളിൽ പരിശോധന നടത്താനോ പൊലീസ് മുതിരാറില്ല. എൻ.ഐ.എയുടെ വരവോടെ വരും ദിവസങ്ങളിൽ കൂടുതൽ പേർ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാകുമെന്നാണ് സൂചന. തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖകൾ, സാമ്പത്തിക ഇടപാടുകൾ,സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ തുടങ്ങിയ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.