
ന്യൂഡൽഹി: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായതോടെയാണ് ശോഭയ്ക്ക് കഴക്കൂട്ടത്ത് സീറ്റുറച്ചത്. ഇക്കാര്യം ഔദ്യോഗികമായി പാർട്ടി കേന്ദ്ര നേതൃത്വം ശോഭയെ അറിയിച്ചുവെന്നാണ് വിവരം. ബിജെപി ആസ്ഥാനത്ത് നിന്നും അറിയിപ്പ് ലഭിച്ചു എന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
പാർട്ടിയിലെ മറ്റ് എതിർപ്പുകൾ മറികടന്നുകൊണ്ടാണ് പാർട്ടി കേന്ദ്ര നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുകൊണ്ട് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കണം എന്ന നിർദ്ദേശം നൽകിയതായും വിവരമുണ്ട്. നേരത്തെ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാർത്ഥി പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഉൾപ്പെട്ടിരുന്നില്ല.
ശോഭയുടെ പേര് എന്തുകൊണ്ട് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ശോഭാ സുരേന്ദ്രനെ ഫോണിൽ ബന്ധപ്പെടുകയും താൻ മത്സരിക്കാൻ തയാറാണെന്ന് ശോഭ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടും ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു.