balasankar

തിരുവനന്തപുരം: ആർ എസ് എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തളളി നേമത്തെ ബി ജെ പി സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ. ബി ജെ പിയും സി പി എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും കുമ്മനം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ബി ജെ പി വോട്ടിൽ പുരോഗതി മാത്രമേ ഉണ്ടായിട്ടുളളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോൾ തിരുവനന്തപുരത്ത് ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബി ജെ പിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയുമെന്നും അതൊന്നും ബി ജെ പിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്‌ചപ്പാടാണെന്നും കുമ്മനം പറഞ്ഞു.

ബി ജെ പി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് തന്നെ ബോധപൂർവമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബി ജെ പി- സി പി എം ധാരണയെ തുടർന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ഗുരുതര ആരോപണം.