
പ്രയാഗ്‌രാജ്: താമസസ്ഥലത്തിന് തൊട്ടടുത്തുളള പളളിയിലെ വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന് പരാതിയുമായി സർവകലാശാല വൈസ് ചാൻസിലർ. അലഹാബാദ് സർവകലാശാല വൈസ് ചാൻസിലറായ സംഗിത ശ്രീവാസ്‌തവയാണ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നൽകിയത്. പ്രഭാതത്തിലുളള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയെയും ദോഷകരമായി ബാധിക്കുന്നെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച് മൈക്കിലൂടെയുളള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാൻസിലറുടെ ആവശ്യം.
ഉച്ചത്തിലുളള ശബ്‌ദം തനിക്ക് ദിവസം മുഴുവൻ തലവേദനയുണ്ടാക്കുന്നതായും 'നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുളളവരുടെ മൂക്കിൻ തുമ്പുവരെ' എന്ന മഹദ്‌വചനം ഓർമ്മിപ്പിച്ച സംഗിത ശ്രീവാസ്‌തവ താൻ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയിൽ പറയുന്നു. സമാധാനപരമായ സഹവർത്തിത്വം എല്ലാവർക്കും ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുവരുത്തുന്നുണ്ടെന്നും അത് പാലിക്കപ്പെടണമെന്നും പരാതിയിലുണ്ട്.