
കണ്ണൂർ : ധർമ്മടത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ നിഷേധിച്ച് കെ സുധാകരൻ. ധർമ്മടത്ത് മത്സരിക്കാനില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സുധാകരൻ വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്നറിയില്ലെന്നും സുധാകരൻ പറഞ്ഞു.
സി.രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നാളെ പ്രഖ്യാപിക്കുമെന്നും സുധാകരൻ അറിയിച്ചു. വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാത്തത് പ്രാദേശിക വികാരം മനസിലാക്കിയിട്ടാണെന്നും സുധാകരൻ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലവും ഇടത് കോട്ടയുമായ ധർമ്മടത്ത് ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി. ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത് എന്നാൽ സീറ്റ് ഏറ്റെടുക്കാൻ ദേവരാജൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ കൊടുക്കുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചത്.
വാളയാർ പെൺകുട്ടികളുടെ അമ്മയെ യു.ഡി.എഫ് പിന്തുണക്കുകയാണെങ്കിൽ വിമതനായി മത്സരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയായ സി.രഘുനാഥ് നിലപാടെടുക്കുകയായിരുന്നു.