cm

മലപ്പുറം: ജനങ്ങൾ എൽ ഡി എഫിൽ വലിയ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത യോഗ്യമായ റോഡുകൾ, പാലങ്ങൾ,വിദ്യാലയങ്ങൾക്ക് വന്ന മാറ്റങ്ങൾ ഇതൊന്നും ആർക്കും മറച്ചുവയ്ക്കാൻ പറ്റുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കടുത്ത നിരാശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയിൽ നിന്നുണ്ടായതാണെന്നും, അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ജനങ്ങൾ കടുത്ത പ്രയാസമനുഭവിക്കേണ്ട ഘട്ടത്തിലൂടെ കടന്നുവന്നു. പക്ഷേ ആ പ്രയാസവും ദുരിതവും അതേ രീതിയിൽ കേരളത്തിന് അനുഭവിക്കേണ്ടി വന്നില്ല. അതിനിടയാക്കിയത് ജനങ്ങളോടൊപ്പം സർക്കാർ ചേർന്നു നിന്നതുകൊണ്ടാണ്. ഇത് കൃത്യമായി അനുഭവത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റേതായ സംതൃപ്തി, സന്തോഷം എല്ലാ വിഭാഗം ജനങ്ങളിലും കാണാൻ കഴിയും.'- അദ്ദേഹം പറഞ്ഞു.

കേരളം നല്ല രീതിയിൽ മാറിയിരിക്കുന്നു.കേരളത്തിന് പുരോഗതിയുണ്ടാകില്ലെന്ന ധാരണ മാറ്റാനായി.സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്.ഇത് ബോധ്യമുള്ള ജനങ്ങൾ നമ്മുടെ വികസന പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

യുഡിഎഫ്- ബിജെപി ധാരണ ശക്തമായി

സംസ്ഥാനത്ത് യുഡിഎഫ്- ബിജെപി ധാരണ ശക്തമായെന്ന് മുഖ്യമന്ത്രി ആരോപിച്ചു.ഒ രാജഗോപാൽ പറയുന്നത് മാദ്ധ്യമങ്ങൾ കേൾക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അതോടൊപ്പം ബാലശങ്കറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ബാലശങ്കറിന് പിന്നാലെ പോകാൻ നാണമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം, ഒരു അവസരവാദ നിലപാടിനും എൽഡിഎഫ് ഇല്ലെന്നും വ്യക്തമാക്കി.


തിരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമലയിൽ താൽപര്യം കൂടി

തിരഞ്ഞെടുപ്പ് വന്നപ്പോൾ ചിലർക്ക് ശബരിമലയിൽ താൽപര്യം കൂടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിൽ കാര്യങ്ങൾ ഒരു പ്രശ്‌നവുമില്ലാതെ നടന്നുപോകുകയാണ്. ഇപ്പോൾ ചർച്ചചെയ്യേണ്ട ഒരു വിഷയവും അവിടെയില്ല. ശബരിമല കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.വിധി വരുന്നതുവരെ നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.