jyothiradithya-sindhya-

ഗ്വാളിയോർ: ബി.ജെ.പി എം.പിയും ഗ്വാളിയോ‌ർ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ജയ് വിലാസ് കൊട്ടാരത്തിലെ റാണി മഹലിലെ റെക്കാഡ്സ് റൂമിൽ മോഷണം. ഇവിടെ നിന്ന് ഒരു ഫാനും കമ്പ്യൂട്ടർ സി.പി.യുവും നഷ്ടപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം.

സി.പി.യു പിന്നീട് കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തി. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.

ചില ഫയലുകൾക്കായി ബുധനാഴ്ച റെക്കാഡ് റൂം തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. റെക്കാഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. 10 വർഷം മുമ്പും റെക്കാഡ് റൂമിൽ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ ഇതുവരെ സാധിച്ചിട്ടില്ല.

റാണി മഹലിലെ വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

1874ൽ അന്നത്തെ ഗ്വാളിയോർ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യയാണ് ജയ് വിലാസ് മഹൽ നിർമിച്ചത്. 400 മുറികളുള്ള ഈ കൊട്ടാരത്തിന് ഏകദേശം 4000 കോടി രൂപയുടെ മതിപ്പുണ്ട്. കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമാണ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. അദ്ദേഹം ഗ്വാളിയോറിൽ എത്തുമ്പോൾ ഇവിടെയാണ് താമസിക്കുന്നത്.