
കണ്ണൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന് ലക്ഷക്കണക്കിന് പേരുടെ നായകനായി ഉയരാൻ സാധിച്ചിട്ടില്ലെന്ന് ബിജെപിയുടെ മുതിർന്ന നേതാവായ പിപി മുകുന്ദൻ. ലക്ഷങ്ങളുടെ നായകനായിരിക്കണം പാർട്ടി അദ്ധ്യക്ഷൻ. ആ നിലയിലേക്ക് സുരേന്ദ്രന് ഉയരാൻ കഴിഞ്ഞിട്ടില്ല. പ്രസ്ഥാനത്തിന് വേണ്ടി ആയിരക്കണക്കിന് ആളുകളാണ് ജയിലിൽ പോകുകയും നൂറുകണക്കിനാളുകൾ നിഷ്ക്രിയരായി. ജനസംഘകാലം മുതൽ പ്രസ്ഥാനത്തിനായി പ്രവർത്തിച്ചവർ ഇപ്പോൾ നിഷ്ക്രിയരാണ്. ഇവരെയൊന്നും സജീവമാക്കാൻ സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. പിപി മുകുന്ദൻ പറയുന്നു.
ഒരു മലയാള വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി നേതാവ് ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രചാരണത്തിനായി കെ സുരേന്ദ്രൻ ഹെലികോപ്ടർ ഉപയോഗിക്കുന്നതിനെയും അദ്ദേഹം എതിർത്തു. ബിജെപി പ്രവർത്തകർ എന്നും ലാളിത്യത്തോടെ പ്രചാരണം നടത്തിയവരാണെന്നും അദ്ദേഹം പറയുന്നു. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് കൊണ്ടാകാം സുരേന്ദ്രൻ ഹെലികോപ്ടർ ഉപയോഗിക്കുന്നത്. എന്നിരുന്നാലും താഴേതട്ടിലെ പാർട്ടി പ്രവർത്തകർക്ക് നല്ലതായി തോന്നില്ല. പാർട്ടിയുടെ മുതിർന്ന നേതാവ് പറഞ്ഞു.
ബിജെപിയുടെ മുതിർന്ന നേതാവും നേമത്തെ സിറ്റിംഗ് എംഎൽഎയുമായ ഒ രാജഗോപാലിന്റെ പ്രസ്താവനകളോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം വ്യക്തമാക്കി. ഒ രാജഗോപാൽ വരുംവരായ്കകളെ പറ്റി ചിന്തിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ ദീർഘദൃഷ്ടിയോട് കൂടിയുള്ളതല്ലെന്നുമായിരുന്നു പിപി മുകുന്ദൻ പറഞ്ഞത്. വാക്കിന്റെ വില നോക്കിയല്ല ഒ രാജഗോപാൽ സംസാരിക്കുന്നത്. പാർട്ടിയിൽ എല്ലാ പരിഗണനയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ മന്ത്രി വരെയായി. പിപി മുകുന്ദൻ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി അദ്ദേഹം സംസാരിച്ചതും കേരളത്തിലെ കോ-ലീ-ബി സഖ്യത്തിന്റെ കാര്യം സത്യമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നു. 2016ൽ നേമത്ത് ബിജെപി-കോൺഗ്രസ് ധാരണ ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം, നേമത്തെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ഒ രാജഗോപാലിന്റെ നിലപാടിനോട് പിപി മുകുന്ദൻ യോജിപ്പ് പ്രകടിപ്പിച്ചു. കെ മുരളീധരൻ കരുത്തനായ പ്രതിയോഗി തന്നെയാണെന്നും വടകരയിൽ പി ജയരാജനെ പോലെയൊരാളെ തോൽപ്പിച്ച ആളാണ് അദ്ദേഹമെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.