swapna-suresh

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ കേസ് രജിസ്റ്റർ ചെയ്‌ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. സ്വപ്നയുടേതെന്ന പേരിൽ നേരത്തെയൊരു ശബ്‌ദരേഖ പുറത്തുവന്നിരുന്നു. ഒരു കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു ശബ്‌ദ‌രേഖ.

ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് തന്നെയാണ് ആവശ്യപ്പെട്ടത്. ജയിൽ ഡി ജി പിയുടേയും ഇ ഡിയുടേയും പരാതിയിൽ ക്രൈംബ്രാഞ്ചാണ് പ്രത്യേക അന്വേഷണം നടത്തിയത്. എന്നാൽ അന്വേഷണത്തിന് ഒടുവിൽ വാദി തന്നെ പ്രതിയാവുകയായിരുന്നു. പ്രചരിക്കുന്ന ശ‌ബ്ദരേഖ തന്റേതാണെന്ന് സ്വന്തം കൈപ്പടയിൽ സ്വപ്‌ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് എഴുതി നൽകിയിരുന്നു. രണ്ട് വനിത ഉദ്യോഗസ്ഥരും ഇ ഡിയ്‌ക്കെതിരെ മൊഴി നൽകി.

ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയാണ് ഇ ഡിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എന്നാൽ ഏതൊക്കെ ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയാണ് കേസെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, വനിതാ പൊലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഡി ജി പിയെ സമീപിച്ചിട്ടുണ്ട്. പ്രതിയുടെ സുരക്ഷയ്‌ക്കായി നിയോഗിച്ചവർ തന്നെ അന്വേഷണ ഏജൻസിയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയൻ, കടവന്ത്ര സ്റ്റേഷനിലെ എസ് റജിമോൾ എന്നീ സിവിൽ പൊലീസ് ഓഫീസർമാരാണ് ഇ ഡിയ്‌ക്കെതിരെ മൊഴി നൽകിയത്.